Translate

09 July, 2015

ഈ മനോഹര തീരത്ത് വരുമോ...

കേരവൃക്ഷങ്ങളാൽ സമൃദ്ധമായ തീരങ്ങളും കണ്ടൽ കാടുകൾ നിറഞ്ഞ ജലാശയങ്ങളും തൈ തെങ്ങുകൾ കൈകൾ വീശി നിൽക്കുന്ന പാതകളും വൈകുന്നേരങ്ങളിൽ അസ്തമയ സൂര്യൻ മായാജാലങ്ങൾ സൃഷ്ടിക്കുന്നതും എല്ലാം ആ വഴിയിൽ കാണാനാവും. ആ പരിസരത്ത് കൂടെ പോകുന്ന ഏതൊരാളുടെയും കണ്ണുകളെയും അവിടേക്ക് ആകർഷിക്കപെടുന്നതും അതുകൊണ്ട് തന്നെയാവണം. യാത്രകൾക്കിടയിൽ മനസ്സിനെ കീഴടക്കുന്നതെന്തും കൺ മുന്നിൽ കാണുമ്പോൾ ആ പച്ചത്തുരുത്തിലൂടെയും പുഴയോരത്ത് കൂടെയും നടന്ന് എല്ലമൊന്ന് ആസ്വതിക്കാൻ ആരും മോഹിച്ച് പോകും.

ഇന്ന് കാണുന്നതൊന്നും നാളെ ഈ മണ്ണിൽ കാണണമെന്നില്ല. ഇന്നലെ സഞ്ചരിച്ച വഴികളിലൂടെ നാളുകൾക്ക് ശേഷം ഞാൻ വീണ്ടും സഞ്ചരിച്ചപ്പോൾ അന്ന് കണ്ണാടിപോലെ ഒഴുകിയിരുന്ന പുഴയെ ആരെല്ലാമോ ചേർന്ന് മലിനമാക്കി കൊന്നിരുന്നു. കതിരുകൾ വിളഞ്ഞു നിന്ന പാടത്ത് കോണ്‍ക്രീറ്റ് കാടുകൾ തലയുയർത്തി നിന്നിരുന്നു. ഇതിനെ എല്ലാവരും വികസനം എന്നാണ് വിളിക്കുന്നതെങ്കിൽ.
വികസനമേ... ഈ പുഴകളും കണ്ടൽ കാടുകളും നിന്നെ ഭയക്കുന്നു.
തലശ്ശേരിയിൽ നിന്നും അഞ്ജരകണ്ടിയിലേക്ക് പോകുന്ന വഴിയിൽ പിണറായി എത്തുന്നതിന് മുമ്പ് പുഴയോരം എന്ന സ്ഥലത്തിന്റെ വിശേഷങ്ങളാണ്.
പുഴകളിലേക്ക് ചാഞ്ഞുനിന്ന് കാറ്റിൽ പീലി നീട്ടി നർത്തനമാടി ആടി ഉലയുന്ന തെങ്ങോലകൾ,
തെളിഞ്ഞ ജലാശയത്തിൽ കണ്ടൽ കാടുകൾ തിങ്ങി നിറഞ്ഞ് കണ്ണാടി പോലെ പ്രതിഫലിക്കുന്നു, ജലാശയത്തിന് നടുവിലായി പച്ച പുല്ലുകൾ നിറഞ്ഞ വഴിയോരം ആ വഴിയിലൂടെ ഞാനും ഒന്ന് നടക്കാൻ പോവുകയാണ്.

തെങ്ങുകളുടെയും കണ്ടൽ കാടുകളും തിങ്ങിനിറഞ്ഞ ഹരിത ഭംഗിയോട് ചേർന്ന് മത്സ്യ കൃഷിക്ക് വേണ്ടി തടഞ്ഞു നിർത്തിയ വെള്ളക്കെട്ട്. അതിന്റെ നടുവിലായി മണ്ണുകൊണ്ട് കെട്ടി ഉയർത്തിയ

നാട്ടു വഴികൾ ഓരോന്നും ഓരോ വീടുകളിലേക്കും ദേശങ്ങളിലേക്കും നീണ്ട് പോകുന്നു.

വഴിയിൽ നട്ടുവളർത്തിയിട്ടുള്ള തൈ ഓലകളെ തട്ടി മാറ്റി ഞാൻ മുന്നോട്ട് നടന്നു. വഴിയിൽ പലയിടങ്ങളിലായി കാണാനാവുന്ന ഓലമേഞ്ഞ കൊച്ചു കുടിലുകൾ അത് ഇവിടെയുള്ള
ജലാശയങ്ങളിൽ മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ വിശ്രമ കേന്ദ്രങ്ങളാണ്. മത്സ്യങ്ങളെ പക്ഷികൾ കൊണ്ടു പോകാതിരിക്കാൻ മുകളിൽ വലകൾ വലിച്ച് കെട്ടിയിരിക്കുന്നതും കാണാം.



ഗ്രാമവും ഗ്രാമീണതയും അങ്ങനെ നാം കാണാൻ ആഗ്രഹിക്കുന്ന ജീവൻ തുടിക്കുന്ന പലതും
പലയിടത്തും നശിക്കുമ്പോൾ ഇവിടെ പലരും പലതും കാത്ത് സൂക്ഷിക്കുകയാണ്. ജോലികൾ കഴിഞ്ഞാൽ സമയം കിട്ടുമ്പോഴൊക്കെ പുഴയോരങ്ങളിലെ സൂര്യാസ്തമയവും വീശുവല എറിഞ്ഞു ആളുകൾ മീൻ പിടിക്കുന്ന രസകരമായ കാഴ്ച്ചകളും കാണാനായി ക്യാമറയും തൂക്കി ഞാൻ ഇവിടെയാണ്‌ വന്നിരിക്കാറ്. ഈ ജലാശയത്തിന്റെ തീരത്ത് സ്ഥിരമായി ഒരാളെകൂടി കാണാം. കൊച്ചു സുന്ദരിയായ മീൻകൊത്തി. ക്യാമറയുമായി ഞാൻ നിൽക്കാറുള്ളത് പോലെ തന്നെ ഈ പക്ഷിയും വലിയ പ്രതീക്ഷകളുമായി കാത്തു നിൽപ്പാണ്. ഇടക്ക് വെള്ളത്തിലേക്ക് ഊളിയിട്ട് പോകുന്നതും ഞൊടിയിടയിൽ മീനുമായി വരുന്നതും കാണാറുണ്ട്. സാഹസികമായ ആ രംഗം ക്യാമറയിൽ പകർത്താൻ ശ്രമിച്ചുവെങ്കിലും നടന്നില്ല, എല്ലാം വളരെ പെട്ടെന്നായിരുന്നു.
അൽപ്പ നേരം മുന്നോട്ട് നടന്ന് വെള്ളക്കെട്ടുകൾ പിന്നിട്ടപ്പോൾ തെങ്ങുകൾ നിറഞ്ഞ വഴികളിൽ ധാരാളം വീടുകളും കാണാം. വൈകുന്നേരമായതിനാൽ അണ്ടലൂർ ദേശത്തെ ആയിരക്കണക്കിന് കൊറ്റികളും കാക്കകളുമെല്ലാം വിശ്രമത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത് ഇവിടെയുള്ള വീട്ടുകാരുടെ തൊടിയിലെ തെങ്ങുകളിലും മരങ്ങളുടെ ചില്ലകളിലുമമൊക്കെയാണ്.
പക്ഷികളുടെ കൂട്ടായ്മയുടെ ഫലമായി ഇവിടെയുള്ള തൊടികളെല്ലാ കുമ്മായം പൂശിയത് പോലെ വെളുത്തിരിക്കുന്നത് കാണാം. ഇവിടം അവർക്ക് വെളിക്കിരിക്കുവാൻ പതിച്ച് കൊടുത്തതാണെന്നാണ് പക്ഷികളുടെയും ധാരണ. പക്ഷികളുടെ തെറ്റിദ്ധാരണ മാറുന്നത് വരെ ഇതിലേ നടക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. പറഞ്ഞ് വന്നത് വേറെയൊന്നുമല്ല നടക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കാക്ക തൂറി എന്ന് പറഞ്ഞ് നടക്കുവാൻ മാത്രമേ സമയമുണ്ടാവുകയുള്ളൂ.
നടന്ന് എത്തിയത് അണ്ടലൂർ എന്ന ദേശത്തായിരുന്നു. ഇരു വശങ്ങളിലും കണ്ടൽ കാടുകൾ തിങ്ങി നിറഞ്ഞ് ഒഴുകുന്ന അണ്ടലൂർ പുഴയിലേക്ക് മുങ്ങിമറയുവാൻ നിൽക്കുകയായിരുന്ന അസ്തമ സൂര്യൻ ക്യാമറക്ക് വിരുന്നൊരുക്കി. സമയം വൈകിയതിനാൽ ഏതാനും ചിത്രങ്ങൾ ക്യാമറയിലൊതുക്കി വന്ന വഴിയിലേക്ക് തിരിച്ച് നടന്നു.
തെങ്ങോലകൽക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന അസ്തമയ സൂര്യൻ ആകാശം നിറയെ വർണ്ണങ്ങൾ വാരി വിതറിയിരിക്കുന്നു. സൂര്യ തേജസിനാൽ ആകാശവും താഴെ ജലാശയവുമെല്ലാം ചുവന്നിരിക്കുകയാണ്. ഒറ്റക്കയ്യന്മാരായ ഞണ്ടുകൾ മാളത്തിൽ നിന്നും പതുക്കെ തലപൊക്കി പുറത്തേക്ക് വന്ന് കൈകൾ ഉയർത്തി സൂര്യനമസ്കാരം ചെയ്യുന്നത് കാണാം.
ദൂരെ നിന്നും ഒരാൾ റാന്തൽ വിളക്കുമായി നടന്നു വരുന്നുണ്ട്. അയാൾ വഴിയരികിലുള്ള ഓല മേഞ്ഞ ചെറിയ കുടിലിൽ കയറി മീൻ പിടിക്കാൻ വേണ്ടിയുള്ള പ്രത്യേക തരം കുട്ടയെടുത്ത്‌ പുറത്തേക്ക് വന്നു.
അയാൾ എന്താണ് ചെയ്യുന്നതെന്ന് ഞാനും നോക്കിനിന്നു മുളകൊണ്ടുള്ള കുട്ട വെള്ളത്തിൽ താഴ്ത്തി അതിന് മുകളിൽ ഒരു വടിയുടെ സഹായത്തോടെ വിളക്ക് തൂക്കി. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഉദ്ധേശ്യം അയാളോട് ചോദിച്ചറിഞ്ഞു വിളക്കിന്റെ പ്രകാശത്തിൽ ചെമ്മീനുകൾ തുള്ളിച്ചാടും അങ്ങനെ തുള്ളിച്ചാടി വിളക്കിനു താഴെയുള്ള കുട്ടയിൽ വീഴുന്നത് എനിക്കയാൾ കാണിച്ച് തരികയും ചെയ്തു. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടിയിൽ.
സൂര്യൻ അസ്തമിച്ചതും ആകാശം നിറയെ പക്ഷികൾ വട്ടമിട്ട് പറക്കുകയായി അവസാനം എല്ലാവരും എത്തിക്കഴിഞ്ഞാൽ പുഴകളുടെ തീരത്തുള്ള കണ്ടൽ കാടുകളിലേക്ക് കൂട്ടമായി ചേക്കേറും. പിന്നെ കലപില കലപില അതല്ലാതെ മറ്റൊന്നും കേൾക്കുവാൻ കഴിയുകയില്ല.

ഇതുപോലുള്ള സുന്ദരമായ സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ തിരിച്ച് പോരുവാൻ തോന്നാറില്ലെങ്കിലും മനസ്സില്ലാ മനസ്സോടെ തിരിച്ചു പോരാറാണ് പതിവ് .
അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിക്ഷേപിച്ച് ജലാശയങ്ങളെ കുപ്പതോട്ടികളാക്കിയാതിനാൽ നമ്മുടെ നാടുകളിലെ പുഴകളും തോടുകളും മരണം കാത്ത് കഴിയുകയാണ്.
ഇനിയും എത്ര നാൾ നമ്മുടെ തലശ്ശെരിക്കാർക്ക് ഇതുപോലുള്ള കണ്‍കുളിർക്കുന്ന കാഴ്ച്ചകൾ നഷ്ട്ടപ്പെടാതെ നിലനിൽക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
തീരത്ത് ചെറു വഞ്ചികൾ മീൻ പിടിക്കുവാൻ വേണ്ടി തയ്യാറാക്കി നിൽക്കുകയാണ്.  മനസ്സിൽ ഒരു നൊസ്റ്റാൾജിയ തോന്നിയാലും തെറ്റില്ല. സന്ധ്യക്കെന്തിന് സിന്ദൂരം സൂര്യാസ്തമയവും സന്ധ്യാ ശോഭയും കടത്തു വള്ളവും എല്ലാം ഒത്തു ചേർന്നപ്പോൾ ക്യാമറയും വെറുതെയിരിക്കാൻ തയ്യാറായില്ല.

No comments:

Post a Comment