വശ്യതയാർന്നൊരു തടാകമുണ്ട്.
പൂക്കോട് തടാകത്തെ പറ്റി ആദ്യമായി എനിക്ക് വിവരണം നൽകിയത് എന്റെ സഹോദരിയായിരുന്നു. അവൾ TTC ക്ക് പഠിക്കുന്ന കോളേജിൽ നിന്നും പഠനത്തിന്റെ ഭാഗമായി ഒരിക്കൽ അവർ പൂക്കോട് തടാകത്തിലേക്ക് ടൂർ പോയിരുന്നു.
തിരിച്ച് വന്നതിന് ശേഷം തടാകത്തിനെ കുറിച്ചുള്ള അവളുടെ യാത്ര വിവരണവും ബോട്ട് യാത്രയും അവർ എടുത്ത ചിത്രങ്ങളും കണ്ടപ്പോൾ അന്ന് ഞാൻ മനസ്സിൽ കുറിച്ചതാണ് ഒരിക്കൽ ഞാനും പോകുമെന്ന്. അതിന് ശേഷം സാഹചര്യം ഒത്തു വന്നപ്പോൾ വയനാട്ടിലെ ജോലിക്കിടയിൽ ആരും അറിയാതെ ഒരിക്കൽ ഞാൻ തടാകത്തിൽ പോയി രുന്നു. അന്നത്തെ ദിവസം ക്യാമറയിൽ ഞാൻ ഒപ്പിയെടുത്ത പൂക്കോട് തടാകത്തിന്റെ ചിത്രങ്ങൾ ഞാൻ എന്റെ വീട്ടിലെ കമ്പൂട്ടറിൽ D ഡ്രൈവിൽ സൂക്ഷിച്ചത് അനിയത്തി കണ്ടുപിടിച്ചിട്ട് ഉറക്കനെ വിളിച്ച് കൂവി.....
അന്ന് എന്റെ യാത്രാ ദിവസം ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. എന്തെന്നാൽ അന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞിട്ടായിരുന്നില്ല ഞാൻ പൂക്കോട് തടാകത്തിൽ എത്തിയത്. വയനാട് എനിക്ക് അന്നേ ദിവസം കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. കൽപറ്റയിൽ നിന്നും കോഴിക്കോട് KSRTC ബസ്സിന് കയറി വെറ്റിനറി കോളേജ് സ്റ്റോപ്പിലിറങ്ങി വന്ന വഴിയിലേക്ക് പുറകിലേക്ക് നടന്നു പിന്നീട് ഇടത്തേക്കുള്ള പൂക്കോട് തടാകത്തിലെക്കുള്ള വഴിയിലൂടെ പതിനഞ്ച് മിനിട്ടോളം നടന്നപ്പോൾ തടാകത്തിൽ എത്തിചേർന്നു.
എത്തേണ്ട ദിവസം എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തുക എന്നൊക്കെ പറയുന്നത് പോലെ അന്നേ ദിവസം ലോക പരിസ്ഥിതി ദിനമാണ് എന്നൊന്നും ഓർമയില്ലായിരുന്നെങ്കിലും സാഹചര്യവശാൽ അന്ന് പൂക്കോട് തടാകത്തിൽ തന്നെ ഞാൻ എത്തിപ്പെട്ടു. സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതിചെയ്യുന്നത്. ചെടികൾ നട്ടും മരതൈകൾ നട്ടും തടാകത്തിലെ ഉദ്യോഗസ്ഥരും ജോലിക്കാരുമെല്ലാം ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്ന തിരക്കിലായിരുന്നു. ജൂൺ 5 ലോകപരിസ്ഥിതി ദിനമെന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ കാരണങ്ങളുമെല്ലാം ഉൾപെടുത്തിയ എന്റെ മുന്നിലെ ബാനർ കണ്ടപോളാണ് ഇന്ന് ലോക പരിസ്ഥിതി ദിനമാണെന്ന് എന്റെ ഓർമയിലേക്ക് ഓടിയെത്തിയത്. ടിക്കറ്റെടുത്ത് ഞാൻ തടാകത്തിനടുത്തെക്ക് പ്രവേശിച്ചു.
പ്രവേശന കവാടത്തിൽ സന്ദർഷകരെ കാത്ത് കരകൌശല വസ്തുക്കൾ നിരത്തി വെച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കുകളുടെ കടന്നുകയറ്റങ്ങളില്ലാതെ മുളകൾ കൊണ്ട് നിർമിച്ച മനോഹരമായ കുട്ടകൾ, മരത്തടിയാൽ നിർമിച്ച കളിപ്പാട്ടങ്ങൾ കരകൗശല വസ്ഥുക്കൾ ആദിവാസികൾ കാടുകളിൽ നിന്നും ശേഖരിച്ച് കൊണ്ടുവന്ന രുചിയൂറും കാട്ടുതേൻ ആരോഗ്യം പ്രധാനം ചെയ്യുന്ന മുളയരി അങ്ങനെ വയനാടിന് മാത്രം സ്വന്തമെന്ന് പറയുവാൻ കഴിയുന്ന ധാരാളം ഉത്പന്നങ്ങൾ. ക്യാമറയുമായി അവരുടെ സമീപത്തേക്ക് ചെല്ലുന്നവർ പലരും അവരിൽ നിന്നും എന്തെങ്കിലും വാങ്ങുവാൻ വേണ്ടി വരുന്നതല്ലെന്നും ഫോട്ടോ എടുക്കുവാൻൻ വേണ്ടി മാത്രം വരുന്നവരാണെന്നും അവർക്ക് നന്നായി അറിയാം.
ചുറ്റിനും നിറഞ്ഞു നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ഇളം കാറ്റിൽ കുഞ്ഞോളങ്ങളുമായി പൂക്കോട് തടാകം. തടാകത്തിൽ ഫൈബർ വള്ളങ്ങളിൽ ചുറ്റിക്കാണുവാൻ മോഹിച്ച് മുന്നേ പോയ വള്ളങ്ങളിലുള്ളവർ തിരികെയെത്തുന്നതും കാത്ത് സന്ദർശകർ കരയിൽ നിൽക്കുകയാണ്. പെഡൽ ബോട്ടുകൾ മാത്രമേ തടാകത്തിൽ കാണുവാൻ കഴിയുകയുള്ളൂ. തടാകത്തിലേക്ക് വള്ളങ്ങളുമായി മുന്നേ പോയവരൊന്നും അത്ര വേഗത്തിൽ തിരികെ വരുമെന്ന് തോനുന്നില്ല. എന്തെന്നാൽ അവർ പൊയ്കയിലെ ആമ്പൽ പൂക്കളുടെ ചാരത്ത് മതിമറന്ന് ഉല്ലസിക്കുകയാണ്.
തടാകത്തിന് പുറകിലായി പച്ച പരവതാനി വിരിച്ചു നിൽകുന്ന കുന്നിൻ ചെരുവുകൾ. മരങ്ങളും കുറ്റി ചെടികളും വളർന്നു നിൽക്കുന്ന കുന്നിൻ ചെരുവിലെ പച്ച പരവതാനിയിൽ ഓടിക്കയറി ചെന്ന് തല കുത്തി മറിയണം എന്നൊരാഗ്രഹമുണ്ട് പക്ഷെ ഈ സമയത്ത് അവിടേക്ക് ചെന്നെത്തുവാൻ കഴിയുമെന്ന് തോനുന്നില്ല അൽപ്പം ദൂരെയാണ്.
തടാകത്തിന് ചുറ്റിലും കാണുവാൻ മോഹിച്ച് നടക്കുവാൻ തുടങ്ങിയപോൾ കാടിന്റെ വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ച്ചകൾ മാത്രമായിരുന്നു എന്നെ കാത്തിരുന്നത്. കുന്നിൻ ചെരിവുകൾ താഴെ ഇടതൂർന്ന് നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ആരെയും മോഹിപ്പിക്കുന്ന തടാകം. കാട്ടുചോലകളും വളർന്ന് പന്തലിച്ച് നിൽക്കുന്ന വൻ മരങ്ങളുടെ ശിഖിരങ്ങളും താഴേക്ക് നീണ്ട് പോയ്കയിലെക്ക് മുഖം നോക്കി നിൽക്കുകയാണ്.
തടാകത്തിലെ തെളിഞ്ഞ വെള്ളത്തിൽ ചുറ്റിലുമുള്ളതെല്ലാം കണ്ണാടി പോലെ പ്രതിഫലിച്ച് നിൽക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയെന്ന പോലെ ഇവിടെ തടാകത്തിന് ചുറ്റിലുമുള്ള കാടുകളെല്ലാം തടാകത്തെ സംരക്ഷിക്കുന്നു. താഴേക്ക് നോക്കിയാൽ ചുറ്റിലുമുള്ള പ്രകൃതി ഭംഗിയെല്ലാം തെളിഞ്ഞു കാണാനാകുന്നുണ്ട്.
ചിലയിടങ്ങളിൽ ആമ്പൽ ചെടികളും പായലുകളും നിറഞ്ഞു നിൽക്കുന്നുണ്ട്. മേഘാവൃതമായ നീലാകാശം തടാകത്തിൽ മുഖം കാണിച്ച് കണ്ണാടി പോൽ പ്രതിഫലിച്ച് നിൽക്കുന്നു.
പെഡൽ ബോട്ടുകൾ സൃഷ്ടിക്കുന്ന ഓളങ്ങൾ നീലാകാശത്തിന്റെ പ്രതിഫലന ഭംഗി തടാകത്തിൽ നോക്കി ആസ്വതിക്കുന്നതിന് ചിലപ്പോൾ തടസങ്ങൾ സൃഷ്ടിക്കുകയാണ്. തിങ്ങിനിറഞ്ഞ കാടുകളിൽ നിന്നും പൊഴിഞ്ഞ കാട്ട് പൂക്കൾ പൊയ്കയിലെ ആമ്പൽ പൂക്കൾക്കിടയിൽ ഒഴുകി നടക്കുന്നത് കാണാം.
കാടുകൾക്കിടയിലൂടെ നോക്കുമ്പോൾ അങ്ങ് ദൂരെ നീല മലകൾ മഞ്ഞ് പുതച്ച് നിൽക്കുന്നത് കാണാം. മഞ്ഞ് മൂടിയ മലനിരകൾ വയനാടുകാർക്ക് പുതുമയല്ലെങ്കിലും ചുരം കയറിയെത്തുന്ന സന്ദർശകരുടെ ക്യാമറക്കണ്ണുകൾക്ക് വയനാടിന്റെ മലനിരകളുടെ ഭംഗി എന്നും കൗതുകം നിറഞ്ഞതാണ്.
തടാകത്തിനു ചുറ്റുമായി കാഴ്ച്ചകൾ കണ്ടു നടക്കുവാൻ കാടിന് നടുവിലൂടെ വള്ളികളും മരങ്ങളും ഇടതൂർന്ന് തിങ്ങി നിറഞ്ഞ വഴികളുണ്ട്. ക്ഷീണം മാറ്റി വിശ്രമിക്കുവാനായി ഇടക്കിടെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
നാളത്തെ പകലിൽ വിരിയാൻ കൊതിച്ച് ഇതൾ കൂമ്പി നിൽക്കുന്ന ആമ്പൽ പൂമൊട്ടുകളോടൊപ്പം ഇന്നത്തെ പകലിനെ സുഗന്ധം പരത്തി മനോഹരമാക്കുവാൻ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളും പൊയ്കയിൽ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുകയാണ്. ഇന്ന് വിരിയണോ അതോ നാളെ വിരിഞ്ഞാൽ മതിയോ എന്ന് ചിന്തിച്ച് ഉറങ്ങിയത് പോലെ പാതി വിരിഞ്ഞ് നിൽക്കുന്ന മടിയൻ മാരായ ആമ്പൽ പൂക്കളെയും പൊയ്കയിൽ കാണാം.
ഒരു ചിത്ര ശലഭത്തെപോലെ ഏതാനും നിമിഷത്തേക്ക് തടാകത്തിനു ചുറ്റുമുള്ള കാഴ്ച്ചകളും ക്യാമറയിൽ പകർത്തി ഞാനും അതിലെ പറന്നു നടക്കുകയായിരുന്നു.
കാനന ചോലയിലൂടെ ഇഴഞ്ഞ് നീങ്ങികൊണ്ടുള്ള ബോട്ട് സവാരി ആരാണ് ഇഷ്ട്ടപെടാതിരിക്കുക. തടാകത്തിൽ ബോട്ട് സവാരി ഇഷ്ട്ടമുള്ളവർക്ക് അതിനും അവസരമുണ്ട്.
കാട് ഭൂമിയിലെ സ്വർഗ്ഗമാണ് മനുഷ്യരുടെ കണ്ണും കൈകളും അവിടേക്ക് പരിതി വിട്ട് കടന്നു ചെല്ലുന്നത് പ്രകൃതി ഇഷ്ടപെടുന്നില്ല.
കാടുകൾ തെളിച്ചും വനങ്ങൾ നശിപ്പിച്ചും കാട് കൈയേറിയുമെല്ലാം നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഒരു കാര്യം എന്നും ഓർക്കുന്നത് മനുഷ്യരാശിക്ക് ഗുണം ചെയ്യും. ഓരോ കാടും ആ പ്രദേശത്തിന്റെ കാലാവസ്ഥാ നിയന്ത്രണത്തിലും മഴയുടെ ലഭ്യതയിയും വലിയ സ്ഥാനം വഹിക്കുനുണ്ട്. ഒരു കാട് നശിപ്പിക്കുവാൻ നിമിഷങ്ങൾ മതിയാവും എന്നാൽ ഒരായിരം ചെടികൾ വളർന്ന് വലുതായി ഒരു കാട് പിറവിയെടുക്കുവാൻ മനുഷ്യായുസ്സിനെക്കാൾ കാലതാമസങ്ങൾ ഉണ്ടാവും.
വയലുകളുടെയും കർഷകരുടെയും നാടായ വയനാട്ടിൽ ഇന്ന് കർഷകരും നെൽകൃഷിയും കുറഞ്ഞ് വന്നിരിക്കുകയാണ്. സുഗന്ധം വീശുന്ന കാറ്റും പ്രകൃതി ഭംഗിയൊക്കെയായി മറ്റു ജില്ലകൾക്കില്ലാത്ത ഒരുപാട് പ്രത്യേകതകൾ വയനാടിന്റെ മാത്രം സ്വന്തമാണ്. ചരിത്രങ്ങളുറങ്ങുന്ന വയനാടിന്റെ സൗന്ദര്യം പ്രകൃതി കനിഞ്ഞ് നൽകിയ വരദാനമാണ്.
വയനാടിന്റെ മണ്ണിൽ സ്വസ്ഥമായി വിരിയുന്ന പൂക്കൾ മറ്റൊരിടത്തും ഇത്രയധികം ഭംഗിയോടെ വിടർന്ന് നിൽക്കുന്നത് കാണുവാൻ കഴിയില്ല.