Translate

15 May, 2016

ഒരു കുഞ്ഞു ഹൃദയത്തിലെ സ്നേഹം...

15/05/2016  വീട്ടിൽ നിന്നും എന്റെ ഫോണിലേക്ക് പതിവില്ലാതെ അതി രാവിലെ ഒരു വിളി വന്നു.  നല്ല ഉറക്കിയിരുന്ന ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ തിരിച്ചുവിളിച്ചു. ഞാൻ ഇവിടെ ഗൾഫിലാണ് പതിവില്ലാത്ത സമയത്ത് വീട്ടിൽ നിന്നും വിളിക്കുമ്പോൾ ആകെ ഒരു വെപ്രാളമാണ്. അനിയത്തിയാണ് വിളിച്ചത് ഒരു മരണ വാർത്തയെ പറ്റി പറയാൻ, അല്ല ഒരു മരണ ദിവസത്തിന്റെ ഓർമ്മ പുതുക്കൽ. അവളുടെ ജീവിതത്തിൽ ഏറ്റവും സ്വാതീനിച്ച അവളുടെ ഹൃദയം പോലെ കാത്തു സൂക്ഷിച്ചത് അവളുടെ കൈകളിൽ നിന്നും പറന്ന് പോയി മരണത്തിന് കീഴടങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു.  ചക്കര കുട്ടി മരിച്ച ദിവസം എന്നാണ് ഫോണിലൂടെ വിളിച്ച് പറഞ്ഞത്. കേട്ട പാടെ എന്റെ കണ്ണ് നിറഞ്ഞു, ഞാൻ എന്റെ സ്വന്തം ജന്മദിനം പോലും ഓർക്കാറില്ല അപ്പോഴാണ് നാല് വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ് പോയ ഒരു പക്ഷിയുടെ മരണ ദിവസം മനസ്സിൽ കൊണ്ടു നടക്കുന്നത്. പുറമെ നിന്നും നോക്കുന്നവർക്ക് അത് ഒരു തത്തമ്മ.
അവൾക്ക് അത് അവളുടെ ജീവന്റെ ജീവനായിരുന്നു, അമ്മക്കിളിയും മകളും പോലെയായിരുന്നു അവർ തമ്മിലുള്ള സ്നേഹം. ദൂരെ യാത്രകളിൽ പോലും തത്തയെയും കൂടെ കൂട്ടിയാണ് ഞങ്ങൾ പോവാറുണ്ടായിരുന്നത്.

പത്ത് പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കമുങ്ങിൻ തൊപ്പിൽ നിന്നും എനിക്കൊരു കുഞ്ഞു തത്തയെ കിട്ടി. തത്തയെയും കൊണ്ട് എത്രയും വേഗം വീട്ടിലേക്ക് ചെന്നെത്തണം എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ ഞാൻ നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു. പാലും പഴവും നൽകി ഉമ്മയും അനിയത്തിയും കൂടി പൊന്നു പോലെ നോക്കി വളർത്തി. പതുക്കെ തൂവലുകൾ മുളച്ചു വളർന്നു ചിറകുകളിൽ വലിയ തൂവലുകൾ മുളച്ചു അങ്ങനെ പതുക്കെ പറക്കാൻ തുടങ്ങി. ദിവസവും അനിയത്തി പാട്ട് പാടി കേൾപ്പിക്കുന്നത് കൊണ്ട് പെട്ടെന്ന് സംസാരിക്കാന്‍ തുടങ്ങി
ചിറക് മുളച്ച് പറക്കാനായെന്ന് സ്വയം തോന്നിയത് മുതല്‍ പലതവണ പാറി പോയിട്ടുണ്ട്. പറക്കാനവസരം കിട്ടിയ ഒര് ചാന്‍സും ഒഴിവായില്ല. ആ പറക്കല്‍ എവിടെ വരെ എത്തുമൊ അവിടെ ഇരിക്കും. പാറിപ്പോകേണ്ട താമസം കാക്കയും മറ്റും അവളുടെ പിന്നാലെ കൂടും.
ആദ്യമൊക്കെ  ചെറിയ വല്ല മരത്തിലോ വാഴയിലയിലോ പോയിരിക്കും.
പേര് വിളിയൊക്കെ നേരത്തെ നടത്തി ചക്കര എന്നാണ് പേര്.
തത്തക്ക് കൂടുതല്‍ ഇഷ്ടം എന്റെ അനിയത്തിയോടും ഉപ്പയോടുമായിരുന്നു.
ഞാനൊക്കെ വീട്ടില്‍നിന്ന് രാവിലെ പോയാല്‍ പിന്നെ രാത്രിയിലാണ് വരിക . എപ്പൊഴും കൂട്ടിനുണ്ടാവുക അനിയത്തിയായിരുന്നു.
ഇടക്കിടക്ക്  പറന്ന് പോകാനുള്ള കാരണം വേറൊന്നുമല്ല രാവിലെ പോകുമ്പോള്‍ എന്റെ വക തത്തക്ക് ഒരുമ്മ കൊടുക്കും രാത്രിയിലും പറ്റിയാല്‍ കൊടുക്കും. അങ്ങനെ വീട്ടില്‍ ആകെ അഞ്ച് ആളുടെയും സ്നേഹ ചുബനങ്ങള്‍. അതും തത്തയെ കയ്യിലെടുത്തിട്ടാണ് കൊടുക്കുക.
രണ്ട് കൂടുണ്ടായിരുന്നു ഒരെണ്ണം വീടിന് പുറത്തും ഒരെണ്ണം ‍അകത്തും.
ദിവസവും രാത്രിയായാൽ അകത്തുള്ള കൂട്ടിലേക്ക് മാറ്റും. രാവിലെ പുറത്തേക്കും മാററും.
രാത്രി ആയാല്‍ വീടിനകത്ത് കൂട്തുറന്ന് അവളെ പറന്നു നടക്കാൻ വിടും. കൂട് തുറന്നാൽ നേരെ പോവുക അനിയത്തിയുടെ അരികിലേക്കാണ് പിന്നെ ഞങ്ങളുടെ പ്ലേറ്റില്‍ വന്ന് ചോറൊക്കെ ഒറ്റക്ക് തിന്നും. ഇറച്ചിയും മീനും തുടങ്ങി ഞങ്ങള്‍ തിന്നുന്നതെന്തും കഴിക്കാന്‍ തുടങ്ങി.
തത്തയെ വരുന്നവരെല്ലാരും ചക്കരേന്ന് വിളിച്ചത് കൊണ്ട് ആരെകണ്ടാലും തിരിച്ച് ചക്കരേന്ന് വിളിക്കും.
ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ....  എന്ന പാട്ട് അനിയത്തി പാടി പഠിപ്പിച്ചത് കൊണ്ട് തത്തുമ്മ രണ്ട് വരിയോളം സുന്ദരമായി പാടാനും പടിച്ചു. ഒരു
പെരുന്നാളിന് ഞങ്ങൾ എല്ലാവരും വയനാടില്‍ പോയപ്പോള്‍ അവളെ തനിച്ചാക്കി പോകാൻ മടിയായത് കൊണ്ട് തത്തമ്മയെയും കൊണ്ടാണ് പോയത്. നിങ്ങള്‍ കരുതും വട്ടാണെന്ന് . വട്ടായിട്ടല്ല അത്രക്ക്  ഇഷ്ടമായിരുന്നു. 
ഒരിക്കല്‍ പാറിപ്പോയിട്ട് കാണാതായി, അന്ന് ഞാൻ കണ്ണൂരില്‍ പഠിക്കുന്ന സമയം. പതിവ് പോലെ രാവിലെ ക്ലാസിന് പോയതായിരുന്നു കണ്ണൂര്‍ എത്തിയതും മൊബൈലിലേക്ക് വിളി വന്നു. അനിയത്തിയുടെ കയ്യില്‍ നിന്ന് തത്ത പാറി പോയെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഫോണ്‍ കട്ടാക്കി.
ഞാന്‍ കണ്ണൂരില്‍ നിന്ന് വീടെത്തുന്നത് വരെ തത്തയെ കണ്ട സ്ഥലത്ത്നിന്ന് മാറാതെ  ഉമ്മയും അനിയത്തിയും അയല്‍ പക്കക്കാരും എല്ലാം ഉണ്ട്. അന്ന് വൈകുന്നേരം ഞാൻ ഒര് വിധത്തില്‍ മരത്തില്‍ കയറി പിടിച്ചു, അന്ന്  വീട്ടില്‍ ഉച്ചക്ക് ചോറ്പോലും വെച്ചില്ല.  
ഇത് പല തവണ സംഭവിച്ചിട്ടുണ്ട്,  ഒരിക്കല്‍  പോയിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് വന്നത്. രണ്ട് ദിവസം ഞങ്ങൾ ഉറങ്ങാതെ ഉറങ്ങി.  പലപ്പോഴും എന്റെ ക്ലാസ് കട്ടാകേണ്ട അവസ്ഥ വന്നിട്ടുണ്ട്.
സംസാരിക്കാനും പാട്ട് പാടാനും നന്നായിപഠിച്ചു. രാവിലെ ഞങ്ങള്‍ എഴുന്നേറ്റില്ലേല്‍ ഉമ്മ തത്തയെയും കയ്യിലെടുത്ത് വന്നിട്ട് കാതിനോട് ചേര്‍ത്ത് വെക്കും. അപ്പോൾ അവൾ ഒരു കടി വെച്ച് തരും പിന്നെ എപ്പൊ എഴുന്നേറ്റെന്ന്  ചോദിക്കണ്ടാലോ.
ഒരിക്കല്‍ മണത്തണ സ്കൂളില്‍ അനിയത്തി പഠിക്കുന്ന സമയം സ്കൂളിലൊര് എക്സിബിഷന്‍ നടന്നപ്പോൾ എല്ലാവരും എന്തെങ്കിലും കൊണ്ട് ചെല്ലാൻ പറഞ്ഞപ്പോൾ എന്റെ അനിയത്തി കൊണ്ടുപോയത് തത്തമ്മയെയാണ്.
ഞങ്ങളുടെ വീട്ടിലൊരംഗത്തിനെ പോലെയല്ല ഒരംഗം തന്നെ ആയിമാറി.
അനിയത്തി സ്കുള്‍ വിട്ട് വരുന്നത് കണ്ടാല്‍ തത്തമ്മ പിന്നെ കൂട്ടില്‍ കിടന്ന് ഡാന്‍സും പാട്ടും തുടങ്ങും. ഏറ്റവും ഇഷ്ടം അവളോടായിരുന്നു. രാത്രി ആയാല്‍ വീടിനുള്ളില്‍ വാതിലടച്ച്  തുറന്ന് വിടും ഞങ്ങളുടെ അടുത്തേക്ക് വരില്ല പക്ഷെ അനിയത്തിയുടെ തോളിലും ചൂരിദാറിലുമായി ഇരിക്കും. അനിയത്തി ഒരകത്ത് നിന്നും മറ്റൊരകത്തെക്ക് പോകുമ്പോൾ അവളുടെ പിന്നാലെ നടന്ന് ചെല്ലും.
തത്തക്ക് അനിയത്തിയോട് സ്നേഹം കൂടാൻ ഒരു കാരണം വേറെയുണ്ട് അനിയത്തി ടി ടി സിക്ക് പഠിക്കുമ്പോൾ അവർക്ക് യൂണിഫോം
സാരിയായിരുന്നു അതും ഇളം പച്ച സാരി. തത്തമ്മയുടെ തൂവലും പച്ച അവളുടെ യൂണിഫോമും പച്ചയായപ്പോൾ അനിയത്തിയെ തത്തമ്മ അവളുടെ ബെസ്റ്റ് ഫ്രെണ്ടാക്കി.
തത്തയും അനിയത്തിയും കൂടി ഇരിക്കുമ്പോൾ ആ പരിസരത്ത് ചെല്ലാൻ പാടില്ല അവിടേക്ക് ചെന്നാൽ ഞങ്ങളെ പാറി വന്ന് ഓടിക്കും. തത്ത തന്റെ മക്കളെ നോക്കുന്നത് പോലെയായിരുന്നു അനിയത്തിയെ നോക്കുന്നത്. കിടക്കുന്നതും അവളുടെ റൂമില്‍ തന്നെ വീട്ടിനുള്ളിലെ ഏതകത്തും ചെല്ലാനും നല്ല പരിചയമായി.
ഒരിക്കല്‍ എന്റെ കയ്യില്‍നിന്ന് പോയിട്ട് തെങ്ങിന്റെ മുകളില്‍ പോയിരുന്നു. അനിയത്തി സ്കൂള്‍ കഴിഞ്ഞ് വരുന്നത് കണ്ടതും പാറിവന്ന് അവളുടെ തലയിലിരുന്നു. അന്ന് ഞാന്‍ ചിന്തിച്ചു.
ഒരു മനുഷ്യനുള്ളതിനെക്കാള്‍ നൂറിരട്ടി സ്നേഹം ഈ തത്തക്ക് അതും ഒര് മനുഷ്യനോട്. ഞങ്ങളോട് തത്ത കൂട്ട് കൂടിയില്ലെങ്കിലും അവർ തമ്മിലുള്ള ആ സ്നേഹം കാണുമ്പോൾ സത്യം പറഞ്ഞാൽ പറയാൻ വാക്കുകളുണ്ടായിരുന്നില്ല.
സ്നേഹിക്കാന്‍ മാത്രം അറിയുന്ന തത്ത  പലപ്പോഴും ഞാന്‍ ചിന്തിചിട്ടുണ്ട്  എന്തേ ഈ തത്ത ഇവളോട് മാത്രം ഇത്രയധികം സ്നേഹം കാണിക്കുന്നു എന്ന്.
അവളെ ആരെങ്കിലും വെറുതെയൊന്ന്  ഉപദ്രവിക്കുന്നത് കണ്ടാല്‍ കൂട്ടിലിരുന്ന്  നിലവിളിക്കും.
വീട്ടിലെ ഓരോ വ്യക്തികളോടും എങ്ങനെ പെരുമാറണമെന്ന്  കൃത്യമായി അറിയാം. എന്നെയും അനിയനെയും ഇടക്ക് കൊത്തി നോവിക്കും . ഉപ്പ വീട്ടിലെ കാര്യമായിട്ട്  ഒരാളാണെന്നും അറിയാം. രാത്രി വരുമ്പോള്‍  പലഹാരങ്ങളുമായി വരുന്നത് കൊണ്ടും വീട്ടിലെ മീശയുള്ള ഏക വ്യക്തി ആയതുകൊണ്ടും ഉപ്പാനെ ബഹുമാനമാണ്.
രാത്രിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തത്തയെ അകത്ത് തുറന്ന്  വിടും
ആകെ ഉള്ളൊര് പ്രശ്നം ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ പ്ലേറ്റിൽ നിന്നും മീൻ പൊരിച്ചതും കറി കഷ്ണങ്ങളും എടുത്ത് കൊണ്ടുപോയി അനിയത്തിക്ക് കൊണ്ടുപോയി കൊടുക്കും.
നെല്‍കതിര്‍ കിട്ടിയാല്‍ പിന്നെ വേറൊന്നും വേണ്ട. അവളെക്കാൾ വലിയ പേരക്കയൊക്കെ ഒറ്റയിരിപ്പിന് മുറിച്ചിട്ട്  തീർക്കും.
കുറച്ച് വെള്ളം വെച്ച് കൊടുത്താല്‍  കുളിയൊക്കെ സ്വയം നടത്തും കുളി കഴിഞ്ഞാൽ പിന്നെ നല്ലൊരു ഉറക്കം.
എട്ട് വര്‍ഷത്തോളം ഞങ്ങളുടെ കൂടെ ജീവിച്ചു.
ഒരു ദിവസം രാവിലെ അനിയത്തി തത്തയെ പുറത്തുള്ള കൂട്ടിലേക്ക് മാറ്റവെ കയ്യില്‍ നിന്നും പറന്ന് പോയി. ഒര്പാട് അന്വേഷിച്ചു കണ്ടില്ല. വൈകുന്നേരം ഒരു കരച്ചില്‍ കേട്ടപോള്‍ ഉമ്മയും അനിയത്തിയും അവിടേക്കോടി. വലിയൊര്  മരത്തിന്റെ മുകളില്‍ ഇരിപ്പാണ്. ഞാനും ഓടിയെത്തി  പക്ഷെ എനിക്ക് കയറാനാവാത്ത ഉയരം.
പിടിക്കാനൊരുപാട് ശ്രമം നടത്തി നടന്നില്ല. അവിടെനിന്ന് വീണ്ടും എങ്ങോട്ടോ പാറി പോയി. രാത്രി ഉറക്കമില്ലാതെ സകലയിടവും തിരഞ്ഞു കിട്ടിയില്ല. ആര്‍ക്കും ഭക്ഷണം പോലും വേണ്ട .
തത്ത പട്ടിണിയായിരിക്കുമെന്ന് പറഞ്ഞ് അനിയത്തി കരച്ചില്‍ തുടങ്ങി. അന്ന് എങ്ങനെയൊക്കെയോ നേരം വെളുപിച്ചു. പിറ്റേന്ന്  നേരം വെളുത്തതും അനിയത്തി ഒാടി തിരച്ചിലാണ്. എല്ലാവരും ചേര്‍ന്ന്  തിരഞ്ഞു .
ഇടക്കിടെ അങ്ങനെ പോകാറുണ്ടെങ്കിലും തിരിച്ച് വരാറുണ്ട്.
വരുമെന്ന് കരുതിയിരികുമ്പോള്‍ അയൽ വീട്ടിലെ ഒരാൾ വന്ന് പറയുന്നത്  അവിടെ ഓട്ടോറിക്ഷയിടിച്ച്  ഒര് പക്ഷി കിടപുണ്ടെന്ന്. കേട്ടതും പെങ്ങള്‍ കരച്ചില്‍ തുടങ്ങി.ഞാന്‍ അത് വേറെന്തെങ്കിലും ആവണേ എന്ന്  പ്രാര്‍ത്ഥിച്ച് ചെന്നപ്പോള്‍ ഹൃദയം പൊട്ടുന്ന കാഴ്ചയായിരുന്നു.
വണ്ടി തട്ടി ജീവനില്ലാതെ കിടപ്പാണ് എന്റെ കയ്യില്‍ വാരിയെടുത്ത് വീട്ടിലേക്കോടിയതും പിന്നീടൊന്നും  പറയാന്‍ എനിക്ക്  കഴിഞ്ഞില്ല. പാവം ഉമ്മയും അനിയത്തിയും. കരച്ചിലായിരുന്നില്ല പിന്നെ അവിടെ. എന്റെ കയ്യില്‍ നിന്നും തട്ടി പറിച്ച്  നെഞ്ചോട് ചേര്‍ത്ത് നിലവിളി ആയിരുന്നു. ടൗണിൽ പോയ ഉപ്പയും തിരിച്ച് വന്നു. ഒരു മരണ വീട്ടിലെ അവസ്ഥ.
തൊട്ടടുത്ത വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട് ആരെല്ലാമോ വന്നു. തത്തയെ അടുത്ത വീട്ടിലെ ചേച്ചി പിടിച്ച് വാങ്ങാന്‍ ശ്രമിച്ചിട്ടും കൊടുതില്ല.  അവസാനം വാഴയിലയില്‍ പൊതിഞ്ഞ്  മുറ്റത്ത് ചെറിയൊര് കുഴിയുണ്ടാക്കി നിറകണ്ണുകളുമായി ഞങ്ങളതിനെ മറവ് ചെയ്തു.  ഇഷ്ട്ടിക കൊണ്ട് ചതുരത്തിൽ കെട്ടിയുണ്ടാക്കി അനിയത്തി അതിന് മുകളിലൊരു റോസചെടിയും നട്ടു. ഇടയ്ക്കിടെ അനിയത്തി അതിന്റെ ചിവട്ടിൽ ചെന്നിരിക്കും. അതിന് ശേഷം അഞ്ചാറ് മാസക്കാലം അനിയത്തിയെ ചിരിച്ച മുഖത്തോടെ കണ്ടില്ല. അവളുടെ കൈകളില്‍ നിന്നും പോയതാണ് എന്നും പറഞ്ഞ്  കുറേ ദിവസം കരഞ്ഞ് നടന്നു.
ആരെങ്കിലും ആ റോസാ ചെടിയിൽനിന്നൊര് പൂ പറിക്കുന്നത് ഇന്നും അനിയത്തിക്ക് ഇഷ്ടമല്ല. ഒര് സ്മാരകം കണക്കെ ഇന്നും വീട്ടുമുറ്റത്ത്  നില്‍പുണ്ട്.

09 May, 2016

കാത്തിരുന്നൊരു പൂക്കാലം ...

പൂക്കൾ കൃഷിചെയ്യുന്ന കർഷകരുടെ വിയർപ്പിന്റെ നിറവും മണവുമാണ് ഓണക്കാലത്ത് പൂക്കളായി എല്ലാ വർഷവും നമ്മുടെ മുറ്റത്തെത്തുന്നത്. പച്ചകറികൾക്കും അരിക്കും എന്തിന് ഏറെ പറയണം കേരളക്കാർക്ക് ഓണം ആഘോഷിക്കാൻ പോലും
പൂക്കൾ തേടി നമ്മൾ കേരളക്കാർ അയൽ സംസ്ഥാനമായ കർണാടകയിലേക്ക് പോവുകയാണ്. സത്യത്തിൽ നമ്മളെ കൃഷി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ച് മടിയന്മാരാകിയതിൽ വലിയൊരു പങ്കും അയൽ സംസ്ഥാനങ്ങൾക്കാണ്. അല്ലാതെ നമ്മൾ മണ്ണിൽ പണിയെടുക്കാൻ മടിയന്മാരോ മടിച്ചികളോ ആയത് കൊണ്ടല്ല.പൂക്കളുടെ നാട്ടിലേക്ക് ഒരു യാത്ര പോവണമെന്ന് പലപ്പോഴും ആഗ്രഹിച്ചതാണ്‌ സാധാരണ ആഗ്രഹിക്കൽ മാത്രമേ നടക്കാറുള്ളൂ, ഇത്തവണ പക്ഷെ പോകാൻ തന്നെ തീരുമാനിച്ചു. 
വയനാടിന്റെ പ്രകൃതിഭംഗി കണ്ടുകൊണ്ട്‌ മുത്തങ്ങ കാടുകൾക്ക്‌ നടുവിലൂടെ കർണാടക സംസ്ഥാനത്തെ ഗുണ്ടൽ പേട്ടയിലേക്ക് ചെന്നെത്തണം. വസന്തം തേടി ദൂരെനിന്നും പക്ഷികളും പൂമ്പാറ്റകളും എത്താറുള്ളത് പോലെ വസന്തങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര.
രണ്ട് വർഷം മുമ്പ് ഒരു നോമ്പ് കാലം, രാവിലെ വീട്ടിൽ നിന്നും ബൈക്കുമായി പേരിയയിലേക്ക്. ശനിയാഴ്ച്ചയായിരുന്നതിനാൽ പ്രത്യേകിച്ച് പണിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. പേരിയയിൽ നിന്നും സുഹൃത്തിനെയും കൂട്ടി മാനന്തവാടി ടൗൺ എത്തി. യാത്രക്ക് എല്ലാ വിധ അനുഗ്രഹും ചൊരിഞ്ഞു കൊണ്ട് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു എങ്കിലും കോട്ടില്ലാത്തതിന്റെ പേരിൽ യാത്ര മാറ്റിവെക്കാൻ മനസ്സ് അനുവദിച്ചില്ല. കടയിൽ കയറി രണ്ട് പേർക്കും ഒരോ മഴക്കോട്ടും വാങ്ങി നേരെ വിട്ടു.


ചാറ്റൽ മഴ കാരണം ബൈക്ക് യാത്ര അൽപ്പം വിഷമിച്ചു. ഞങ്ങളുടെ ലക്ഷ്യം മുത്തങ്ങ വൈൽഡ് ലൈഫ് കേന്ദ്രവും പിന്നെ കർണാടകയിലെ പൂപ്പാടവുമായിരുന്നു. നാല് മണിയോടെ മുത്തങ്ങയിൽ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കാടിനകത്തേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഒരു ദിവസം നിശ്ചിത ട്രിപ്പ് മാത്രമേ സധ്യമാവുകയുള്ളൂ എന്നും പറഞ്ഞ് ഞങ്ങളെ മടക്കി. ഞങ്ങളെ പോലെ നൂറ് കണക്കിന് ആളുകൾ പലരും നിരാശയോടെ മടങ്ങി.അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. 
പിന്നൊന്നും നോക്കിയില്ല വിട്ടു ബൈക്ക് നേരെ ഗുണ്ടൽ പേട്ടയിലേക്ക്. മഴ ഇടക്കിടെ ചാറുന്നുണ്ടായിരുന്നു, എങ്കിലും മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു. വഴിയിൽ നിറയെ മാൻ കൂട്ടങ്ങൾ തലങ്ങും വിലങ്ങും ഓടി നടക്കുന്നു. മനസ്സിലെ ലക്ഷ്യം പൂന്തോട്ടമായിരുന്നു അങ്ങനെ ഗുണ്ടൽ പേട്ടയിൽ എത്തിയപ്പോഴേക്കും സമയം 5.30 ആയിരിക്കുന്നു. പോകുന്ന വഴി ഏതോ കടയിൽ കയറി ഒരു പേക്ക് കാരക്ക വാങ്ങി സൂക്ഷിച്ചു അങ്ങനെ നോമ്പിന്റെ കാര്യം തീരുമാനമാക്കി
മുത്തങ്ങ കാടുകൾ പിന്നിട്ട് ഞങ്ങളുടെ യാത്ര പൂന്തോട്ടങ്ങളുടെ ചാരത്ത് എത്തിയിരിക്കുന്നു. മല്ലിക പൂപ്പാടം നിരന്നങ്ങനെ നിൽക്കുകയാണ് ബൈക്ക് എവിടെ കൊണ്ടുപോയി നിർത്തണം എവിടെ തുടങ്ങണമെന്നറിയാതെ പകച്ച് നിന്നു. കണ്ണെത്താ ദൂരം മല്ലിക പൂക്കൾ വിളവെടുക്കാനായി തയ്യാർ ചെയ്തിരിക്കുന്നു.  പൂക്കൾക്കിടയിലൂടെ നടന്നു ചെന്ന് ശരിക്ക് ഒന്ന് കാണുവാൻ പോലും സമയം ലഭിച്ചില്ല. വൈകും തോറും തിരിച്ച് പോക്ക് വഴിമുട്ടും. കണ്ടു തീർക്കാൻ കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പൂന്തോട്ടം. ഇടക്കിടെ കരിമ്പിൻ കൃഷി. കണ്ട് കൊതി തീർന്നില്ലെങ്കിലും സമയം വല്ലാതെ വൈകി പോയിരിക്കുന്നു.
എത്രയും വേഗം തിരിച്ച് മുത്തങ്ങ ഫോറസ്റ്റ് കടക്കണം ഇല്ലെങ്കിൽ ആനയും കടുവയും ഇറങ്ങും ഞങ്ങളാണെങ്കിൽ ബൈക്കിലും മാത്രമല്ല രാത്രിയായാൽ അതു വഴി വാഹനങ്ങളും കടത്തിവിടില്ല. ഓടിനടന്ന് എന്തൊക്കെയോ ചിത്രങ്ങൾ എടുത്തു. കണ്ട് കൊതി തീർന്നില്ല അതിന് മുമ്പ് മനസ്സില്ലാ മനസോടെ തിരിച്ചുപോരാൻ ബൈക്കിൽ കയറി. കാട്ടിലൂടെ തിരിച്ചു പോരുകയാണ് വഴിയിൽ നിന്നും നോമ്പും തുറന്നു. യാത്ര കിലോമീറ്ററുകളോളം പിന്നിട്ടു. വഴിയരിക്കെ കാട്ടുപോത്തിന്റെ വലിയൊരു കൂട്ടം തന്നെയായിരുന്നു. പോരുമ്പോൾ പുള്ളിമാനുകളും കാട്ടാനകളും എല്ലാം കണ്ട് കൊണ്ട് രാത്രിയോടെ വീണ്ടും തിരിച്ച് മാനന്തവാടി ടൗണിൽ പ്രവേശിച്ചു.

ആത്മാക്കളെ വിൽക്കുന്ന കേരളം...

പിച്ചി ചീന്തപെട്ട ആത്മാക്കൾ കേരളത്തിലാകെ അലഞ്ഞു നടക്കുന്നു, അവരിൽ ഒരു വയസ്സുള്ള പെൺ കുട്ടികൾ തൊട്ട് 90 വയസ്സുള്ള മുത്തശ്ശിമാർ വരെയുണ്ട്. അവരൊന്നും ആയുസെത്തി മരിച്ചതല്ല അവരെയെല്ലാം ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരാണ്. ഇനിയും ഒരു പാട് ആത്മാക്കളെ സൃഷ്ടിക്കാൻ തക്കതായ അന്തരീക്ഷമാണ് ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനുള്ളത്.
എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നും കേൾക്കാത്ത മരപ്പാവകളെ പോലെ
നോക്കിനിൽക്കുന്ന നമ്മുടെ നിയമങ്ങളും നിയമ പാലകരും അടുത്ത വാർത്തക്കായി കാതോർക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ ജിഷയുടെ കൊലപാതകത്തിന്റെയും അതിന് മുമ്പ് നടന്ന സൗമ്യയുടെ കൊലപാതകത്തിന്റെയും മരണത്തിന്റെയും ഇടയിൽ അതിനെതിരെ എന്ത് നിലപാടാണ് നമ്മുടെ നിയമ പാലകരും ജന പ്രതിനിതികളും കൈകൊണ്ടത് എന്ന് നോക്കിയാൽ മനസ്സിലാവും.
കുറച്ച് കാലമായി കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻടുള്ളത് മരണ വീടുകൾക്കും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കുമാണ്. പിന്നെ എല്ലാം നഷ്ടപ്പെട്ട്‌ ഹൃദയം പൊട്ടിക്കരയുന്ന അമ്മമാർക്കും.  മരിക്കുന്നതിനു തൊട്ട് മുമ്പ് വരെ അവരെ പറ്റി ഒരാളും കേട്ടിട്ടുണ്ടാവില്ല അവിടേക്ക് ആരും തിരിഞ്ഞു നോക്കില്ല എന്നാൽ മരിച്ചെന്നറിഞ്ഞാൽ അവിടേക്ക് ഓടിയെത്താത്ത മന്ത്രിമാരില്ല നേതാക്കളില്ല ചാനലുകാരില്ല അവർക്കുള്ള അത്ര ആവശ്യക്കാരും സഹായികളും ഈ ലോകത്ത് മറ്റൊരാൾക്കും കിട്ടാറില്ല. മാന്നാർ മത്തായിയുടെ നാടകത്തെ പോലും കടത്തിവെട്ടുന്ന പ്രകടനങ്ങൾ , അക്കൂട്ടത്തിൽ മരണ വാർത്ത കേട്ടറിഞ്ഞ് ഒരു മണിക്കൂർ മുമ്പേ തെളിവെടുപ്പിനായി പുറപ്പെട്ട പോലീസുകാരും.
കേരളത്തിൽ ഇതല്ല ഇതിനേക്കാൾ വലിയത് സംഭവിച്ചാലും കണ്ണ് തുറക്കാത്ത വരാണ് നമ്മുടെ നേതാക്കളും മന്ത്രിമാരും നിയമ പാലകരും എന്നത് അവർ വീണ്ടും തെളിയിക്കുകയാണ്. ചില ചാനലുകാർക്ക് പീഡനം എന്ന് കേട്ടാൽ ബിരിയാണി കിട്ടിയതിനേക്കാൾ സന്തോഷമാണ്.
പിന്നെ നിയമങ്ങളും നിയമ പാലകരും... 
കോപ്പിലെ നിയമപാലകരിൽ നിയമങ്ങളിൽ ജനങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ കേരളത്തിൽ സ്ത്രീ പീഡനങ്ങളും അക്രമങ്ങളും ഇത്രയധികം വർദ്ധിക്കില്ലായിരുന്നു. കേരളത്തിലെ ജയിലുകളിൽ ഗോവിന്ദച്ചാമിമാരെ സംരക്ഷിക്കാൻ നിയമങ്ങളുള്ള കാലത്തോളം നമ്മുടെ നിയമപാലകരെയോർത്ത് നമുക്ക് ലജ്ജിച്ച് തലതാഴ്ത്താം.
സംസ്കാര സമ്പന്നൻ മാരുടെ കേരളത്തിൽ ഒരു വയസ്സുള്ള കുട്ടികൾക്ക് മുതൽ മുതുമുത്തശ്ശിമാർക്ക് വരെ രക്ഷയില്ലാതായിരിക്കുന്നു.
പീഡനം പീഡനം പീഡനം വീട്ടിലും നാട്ടിലും പള്ളികളിലും സ്വാമിമാരുടെ അടുക്കലും സ്കൂളിലും വരെ പീഡനം. 
ഇന്നലെ സൗമ്യയെപ്പോലെ ധാരാളം സഹോദാരിമാർ ഇന്ന് ജിഷ നാളെയും നമ്മുടെ കേരളത്തിൽ ഇതെല്ലാം തന്നെ സംഭവിക്കും പ്രതിഷേധങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളുമുണ്ടാകും ചാനലുകാർ ആഷോഷിക്കും പൊട്ടിക്കരയുന്ന അമ്മമാരെ അവർ ക്ലോസപ്പിൽ കാണിക്കും, രാഷ്ട്രീയ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തി പലരും സ്വന്തം കാര്യം സുരക്ഷിതമാക്കും. സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കും ജീഷയുടെ വീട്ടിൽ മന്ത്രിമാരും സിനിമാ നടന്മാരും സന്ദർശിക്കും. കുറ്റവാളികളെ പിടികൂടുമെന്ന വഗ്ധാനങ്ങൾ കൊടുക്കുകയും അവരെ പിടികൂടുകയും ചെയ്യും കോടതി ആ കുറ്റവാളികളെ  ജയിലിൽ സുഗവാസത്തിനായി അയക്കും അങ്ങനെ ജിഷയുടെ അമ്മക്ക് നീതി ലഭിച്ചു എന്ന് കോടതി പറയുമ്പോൾ സത്യത്തിൽ അതിന് നീതിയെന്ന് പറയാൻ കഴിയുമോ...?
കഷ്ടം
ഇതൊക്കെ തന്നെ അല്ലെങ്കിൽ ഇത് മാത്രമേ സംഭവിക്കുകയുള്ളൂ.
ഇനിയൊരാൾ വീണ്ടും ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറയാനും അവളെ പിച്ചിചീന്താനും മുതിരുമ്പോൾ അവർക്ക് ആരെയും ഭയപ്പെടേണ്ടതില്ല
കാരണം എത്ര വലിയ കുറ്റം ചെയ്താലും ജനങ്ങളുടെ കൈകളിൽ അകപ്പെടാതെ അവരെ രക്ഷപ്പെടുത്താൻ പോലീസും സംഭവങ്ങളുടെ ചൂടാറുന്നത് വരെ സംരക്ഷിക്കാൻ ജയിലും അവർക്ക് എന്നും കൂട്ടിനുണ്ട്.

സൗമ്യയുടെ അമ്മയുടെ ജിഷയുടെ അമ്മയുടെ അതിന് മുമ്പ് ഒരുപാട് അമ്മമാരുടെ അലമുറയിട്ടുള്ള കരച്ചിൽ കേട്ടിട്ടും നിയമങ്ങൾ കണ്ണും കെട്ടി നോക്കി നിൽക്കുന്നു. കുറ്റം ചെയ്തവരെ ജയിലിൽ സുഗവാസത്തിന് കൊണ്ടുപോയി ഞനങ്ങളുടെ കയ്യിൽ നിന്നും ഊറ്റിയെടുക്കുന്ന നികുതിപ്പണം കൊണ്ട് അവരെ വീണ്ടും പൂർണ്ണ ആരോഗ്യവാനാക്കി സംരക്ഷിക്കുന്ന കാട്ടാളനിയമങ്ങളും വ്യവസ്ഥകളും മാറാത്ത കാലത്തോളം നമ്മുടെ സഹോദരികൾക്ക് അമ്മമാർക്ക് ഇതൊക്കെ അനുഭവിച്ച് മുന്നോട്ട് പോകേണ്ടി വരും.
നോക്കുകുത്തിയുടെ പ്രയോജനം പോലുമില്ലാത്ത നിയമങ്ങൾ ആർക്ക് വേണ്ടിയാണ്.??
തോക്കുമേന്തി നിൽക്കുന്ന പട്ടാളക്കാതെ വിന്യസിക്കേണ്ടത് രാജ്യാതിർത്തിയിലല്ല പകരം നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ്.
നിയമങ്ങൾ മാറ്റി എഴുതേണ്ടത് ഗോമാതാവിന് വേണ്ടിയല്ല നമ്മുടെ അമ്മ പെങ്ങമ്മാർക്ക് വേണ്ടിയാണ്.
രഞ്ജിനി ഹരിദാസന്മാർ റോഡിലെ തെരുവ് പട്ടികൾക്ക് വേണ്ടിയല്ല അലമുറയിടേണ്ടിയിരുന്നത് പിച്ചി ചീന്തപെട്ട മനുഷ്യജീവന് വേണ്ടിയായിരുന്നു.
തെരുവ് പട്ടികളെയും കാമവെറി പൂണ്ട മനുഷ്യരെയും തല്ലി കൊന്നാൽ അവർക്ക് വേണ്ടി വാതിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ടാവും അത് നമ്മുടെ നാടിന്റെ തലവിധി.
ദളിതരായ ജീവിക്കാൻ വകയില്ലാത്തവരും ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന പെൺ മക്കളെ സുരക്ഷിതമായി പോറ്റി വളർത്താൻ വീടുകൾക്ക് അടച്ചുറപ്പുള്ള വാതിലുകളില്ലാത്ത ശത്രുക്കളെ പേടിച്ച് തലയിണക്കടിയിൽ വാക്കത്തി വെച്ച് കിടന്നുറങ്ങുന്ന അങ്ങനെ ഇനിയും ഒരുപാട് കുടുംബങ്ങൾ നമുക്കിടയിലുണ്ട്.  അവരുടെ വീടുകളുടെ അവസ്ഥകൾ അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ആരെങ്കിലും അറിയണമെങ്കിൽ ഇതുപോലെ ആരെങ്കിലും കൊല്ലപ്പെടണം. മരിക്കുന്നത് വരെ ഒരു പട്ടികളും തിരിഞ്ഞ് നോക്കില്ലാത്ത അവരുടെ ഇടയിലേക്ക് മരണ ശേഷം അവരെ തേടിയെത്തുന്ന കപട സ്നേഹക്കാരെയും മുഖം മൂടിക്കാരെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേയും ചാനലുകാരുടെയും നിലക്കാത്ത പ്രവാഹങ്ങളാണ്. ആരുടെയൊക്കെയോ ചോദ്യങ്ങളെ പേടിച്ച് ചിലർ കാട്ടികൂട്ടുന്ന നാടകം എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കാൻ കഴിയുക.     
നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സുരക്ഷിതത്വം ലഭിക്കാൻ വേണ്ടി ഇനിയും ഇതുപോലുള്ള നരഹത്യകൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ പൊരുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിയമങ്ങൾ ശക്തമാക്കണം അതിന് വേണ്ടി അടുത്ത മരണ വാർത്ത കാതോർത്തിരിക്കുകയല്ല ഇനിയും ഇങ്ങനെയുള്ള നരഹത്യകൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും...
നമ്മുടെ നിയമങ്ങൾക്ക് കുറ്റവാളികളെ രക്ഷിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, കറുത്ത ഗൗണിട്ടവർ സൗമ്യക്ക് വേണ്ടി കോടതിയിൽ വാതിച്ചതിനെക്കാൾ കൂടുതൽ വാതിച്ചത് ഗോവിന്ദച്ചാമിമാർക്ക് വേണ്ടിയാണ്.
നീയമങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങി പോകുമ്പോൾ ആർക്കും ആരെയും എത്തും ചെയ്യാമെന്ന അവസ്ഥ ഇനിയും ഇതേപടി തുടരും.
ഇത്തരത്തിലുള്ള നരാതപന്മാരുടെ ശിക്ഷാവിധികൾ കാലതാമസം വരാതെ എത്രയും പെട്ടെന്ന് ജനമധ്യത്തിൽ വെച്ച് നടപ്പിലാക്കുകയാണ് വേണ്ടത്.
നൂറ് കണക്കിന് കോടതികളും ആയിരക്കണക്കിന് നിയമപാലകരും നിയമങ്ങളും ഉണ്ടായിട്ട് പോലും ഗോവിന്ദച്ചാമിമാരെ ഇന്നും ജീവനോടെ ജയിലറകളിൽ തീറ്റി പോറ്റുന്നതിന്റെ യുക്തി എത്ര തന്നെ ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഉത്തർപ്രദേശും ബംഗാളും ഗുജറാത്തും പോലെ നമ്മുടെ കേരളവും മാറി കൊണ്ടിരിക്കുകയാണ്.
രണ്ടു കണ്ണും മൂടിക്കെട്ടിയ നിയമങ്ങൾ ഒരുക്കണ്ണങ്കിലും തുറന്നില്ലെങ്കിൽ ജനങ്ങൾ സ്വയം നിയമങ്ങൾ കയ്യിലെടുക്കും അവിടെ പോലീസിനോ നേതാക്കൾക്കോ സ്ഥാനമുണ്ടാവില്ല.

14 April, 2016

ശശിപ്പാറയും നീലക്കുറിഞ്ഞി പൂക്കളും...

കണ്ണൂർ ജില്ലയിലെ എന്നാൽ അധികമാരും പോയിട്ടുണ്ടാവില്ലാത്ത ഒരിടം നിങ്ങൾക്കായി പങ്കുവെക്കാം. മലയോര മേഘലയായ ഇരിട്ടിയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ പിന്നിട്ടാൽ മണിക്കടവിലേക്ക് എത്താം. ചെറു ഗ്രാമമായ മണിക്കടവിൽ നിന്നും കാഞ്ഞിരക്കൊല്ലിയിലേക്ക് കയറ്റം കയറിയാൽ കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലും എത്തിച്ചേരാം.
എല്ലാം സുന്ദരമായ
സ്ഥലങ്ങളാണ്. ഒരിക്കൽ
യാത്ര പോയാൽ വീണ്ടും ചെന്നെത്താൻ മനസ്സ് പറയുന്ന ചില സ്ഥലങ്ങളുടെ കൂട്ടത്തിൽ കാഞ്ഞിര കൊല്ലിയെയും ഉൾപ്പെടുത്താം. ദിവസം മുഴുവൻ കാണാനുള്ളത്ര കാഴ്ച്ചകൾ പ്രകൃതി ഒരുക്കി വെച്ചിരിക്കുകയാണ്.
മണിക്കടവിൽ നിന്നും കാഞ്ഞിരക്കൊല്ലിയിലേക്ക് സ്വന്തം വാഹനമുള്ളവർക്ക് അതുമായി പോകാം അല്ലാത്തവർക്ക് മണിക്കടവിൽ നിന്നും ഓട്ടോയും ജീപ്പും ലഭിക്കും. 
മുകളിലേക്ക് കയറുന്നതിന് മുമ്പ് മറ്റൊരു കാര്യം കയ്യിൽ ഒരു തോർത്ത് മുണ്ട് കരുതുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ വെള്ളം കാണുമ്പോൾ പലരും നീരാടുമ്പോൾ അതും നോക്കി ദു:ഖിച്ചിരിക്കേണ്ടി വരും. 
അര മണിക്കൂറോളം വീതി കുറഞ്ഞ റോഡിലൂടെ മുകളിലേക്ക് കയറിയാൽ കാഞ്ഞിര കൊല്ലി വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ള വഴിയിലേക്ക് എത്താം. വാഹനം അവിടെ പാർക്ക് ചെയ്ത് വെള്ളച്ചാട്ടത്തിനരികിലേക്ക് അഞ്ച് മിനിറ്റോളം നടക്കാനുണ്ട്.
ഉയരമുള്ള വലിയ പാറകളുടെ മുകളിൽ നിന്നും താഴേക്ക് ചിതറിത്തെറിക്കുന്ന പളുങ്ക് മണി പോലെ ശുദ്ധമായ വെള്ളത്തിൽ മതിവരുവോളം കുളിച്ച് ഉല്ലസിച്ച് കളിക്കാം. വലിയ ഉയരത്തിൽ നിന്നും ചാടി വീഴുന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദം ദൂരെ നിന്ന് കേൾക്കാം. 
ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ മാസങ്ങൾ അനുയോജ്യമായ കാലാവസ്ഥയാണ്. മറ്റൊരു കാര്യം കൂടെ പറയാം പാറകളുടെ മുകളിൽ വലിഞ്ഞ് കയറാൻ ദയവ് ചെയ്ത് ശ്രമിക്കരുത്. അത്രക്ക് വഴുക്കലുള്ളതും ചെങ്കുത്തായതുമായ പാറകളുള്ള സ്ഥലമാണത്.
ബീർ കള്ള് മുതലായവയുമായി ചെല്ലുന്നവർക്ക് ചിലപ്പോൾ പ്രദേശവാസികളുടെയും പ്രത്യേകിച്ച് പോലീസിന്റെയും തല്ല് കിട്ടാൻ വഴിയുണ്ട്. അങ്ങനെയുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.
ഇടക്കിടെ ഇവിടെ നീലക്കുറിഞ്ഞിയും പൂക്കാറുണ്ട് അതുകൊണ്ട് 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീല കുറിഞ്ഞി പൂവ് കാണാനും ചിലപ്പോൾ കാഞ്ഞിരക്കൊല്ലിയിൽ ഭാഗ്യം ലഭിച്ചേക്കാം. 
വെള്ളച്ചാട്ടത്തിൽ നീരാടിക്കഴിഞ്ഞെങ്കിൽ തല തോർത്തി ഉന്മേഷത്തോടെ ശശിപ്പാറയിലേക്ക് പോകാം. വെള്ളച്ചാട്ടവും പിന്നിട്ട് മുകളിലേക്ക് കയറിയാൽ ശശിപ്പാറയിൽ ചെന്നെത്താം. ശശിപ്പാറയിൽ ആകാശം തൊടുന്ന അനുഭവം നിങ്ങൾക്കുണ്ടാവും. ശശിപ്പാറയിൽ നിന്നും താഴേക്ക് നോക്കിയാൽ മണിക്കടവ് കാഞ്ഞിരക്കൊല്ലി തുടങ്ങി വിശാലമായ കാഴ്ച്ച കാണാം. ശശിപ്പാറ നിങ്ങളെ ശശിയാക്കില്ല കാരണം ഈ സ്ഥലത്തിന്റെ മനോഹാരിത ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ്.

06 March, 2016

അഴകിന്റെ രാജ്ഞി...

വർണ്ണ ചിറകുകളുമായി പൂക്കളിൽ കിന്നരിച്ചും പൂക്കളിൽ നിന്നും നിന്നും പൂക്കളിലേക്ക് മധു തേടിയും അഴകിന്റെ രാജ്ഞിയായ അവൾ പാറി നടക്കുമ്പോൾ അവളുടെ സൗന്ദര്യം കണ്ട പൂക്കളെല്ലാം എന്താണാവോ അവൾ എന്നരികിലേക്ക് വരാത്തതെന്ന് മനസ്സിൽ കൊതിക്കുന്നുണ്ടാവും.



ദിവസങ്ങളോളം മാത്രമേ ശലഭങ്ങൾക്ക് ഈ ഭൂമിയിൽ ആയുസ്സുള്ളൂ എന്ന യാഥാർത്ഥ്യം ഒടുവിൽ എന്നെങ്കിലും പൂക്കൾ അറിയാൻ ഇടവരുമ്പോൾ ആ പൂക്കളെല്ലാം അവളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കാതിരിക്കില്ല.

27 February, 2016

ചെമ്പ്ര മലയുടെ താഴ്വാരത്തിൽ...

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വയനാട്ടിലെ മേപ്പാടിയിലെ പ്രകൃതി തൻ മടിത്തട്ടിൽ ഒരുക്കിയിട്ടുള്ള മനോഹരമായ സ്ഥലങ്ങളാണ് ചെമ്പ്ര മലനിരകളും മലമുകളിലെ ഹൃദയ തടാകവും. മഞ്ഞിറങ്ങി മൂടിക്കെട്ടിയ മലനിരകളുടെ താഴ്വാരത്തെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയില തോട്ടങ്ങൾക്കിടയിലൂടെ തണുത്ത കാറ്റും കോട മഞ്ഞും കാട്ടരുവികളിലെ കളകളാരവവുമെല്ലാം ആസ്വതിച്ചുകൊണ്ട് ഏതാനും നിമിഷം നടക്കുവാൻ തയ്യാറാണെങ്കിൽ മലമുകളിലെ ഹൃദയ തടാകത്തിൽ ചെന്നെത്താം.
ദൂരെ ആകാശം തൊടാൻ കൊതിച്ച് മഞ്ഞിന്റെ മേലാപ്പിൽ മറഞ്ഞിരിക്കുന്ന ഹരിതാഭമായ കുന്നിൻ ചെരിവുകൾ തലയുയർത്തി നിൽക്കാറുള്ള മനോഹരമായ ആ കാഴ്ച്ച കണ്ടിട്ടുള്ള ഏതൊരാളും ഒരിക്കലെങ്കിലും ചെന്ന് തൊടാൻ കൊതിക്കുന്ന മഞ്ഞുമലകളിൽ കയറി ചെന്ന് കോട മഞ്ഞിനെ തൊടണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. വയനാട് കൽപറ്റ സ്ടാന്റിനടുത്തെക്ക് നടക്കുമ്പോൾ നേരെ മേൽപോട്ട് നോക്കിയാൽ അന്നും എന്നും ഇത് തന്നെയാണ് അവസ്ഥ. ജോലിക്കിടയിൽ ഒഴിവ് കിട്ടുമ്പോൾ തക്കം നോക്കി പോകാമെന്ന് തീരുമാനിച്ച് മുന്നോട്ട് നടക്കുകയാണ്. അങ്ങനെ ഒരിക്കൽ അവസരം ഒത്തുവന്നപ്പോൾ രാവിലെ എഴുന്നേറ്റ് നേരെ കൽപറ്റ സ്റ്റാന്റിലേക്ക് നടന്നു.
കൽപറ്റയിൽ നിന്നും മേപ്പാടിയിലേക്കുള്ള സർക്കാരിന്റെ ആന വണ്ടിയും പ്രതീക്ഷിച്ച് സ്റ്റാന്റീൽ നിൽക്കവേ സമയം ഏകദേശം രാവിലെ ഒൻപത് മണി ആയിക്കാണും. എങ്കിലും ബസ്സ്റ്റാന്ടിൽ നിന്നും നോക്കുമ്പോൾ മലനിരകളിൽ കോട മഞ്ഞ് തെന്നി നീങ്ങുന്നത് കാണാം. ഒരു പക്ഷെ ഞാൻ അവിടേക്ക് തന്നെയാവും ചെന്നെത്തുവാൻ പോകുന്നത്.
കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കുന്നും മലയും താണ്ടി അവൻ അതാ വരികയായി നമ്മുടെ സ്വന്തം ആനവണ്ടി. മേപ്പാടി എന്ന ബോർഡും വെച്ച് ആന വണ്ടി കൽപറ്റ ബസ് സ്ടാന്റിലേക്ക് കയറി വരുന്നുണ്ട്. യാത്രക്കാർ ബസ്സിലേക്ക് കയറി തുടങ്ങി, അവരെക്കാൾ മുമ്പ് ഞാൻ കയറിയിരുന്നു. ആദ്യമായിട്ട് ഒരു വഴിക്ക് പോകുമ്പോൾ ബസ്സിന്റെ സൈഡ് സീറ്റ് കിട്ടിയില്ലെങ്കിൽ യാത്രക്ക് ഒരു സുഖം കിട്ടുകയില്ല. ബസ്സിനകത്ത് സീറ്റ് പകുതിയും കാലിയാണ്. സീറ്റ് ഫുൾ ആയാലും ഇല്ലെങ്കിലും സമയം ആയിരിക്കുന്നു സ്റാന്ടിൽ നിന്നും ബസ്സ്‌ പുറത്തേക്ക് ഇറങ്ങി. ഈ യാത്രയിൽ എന്റെ കൂടെ ഈ ബസ്സിലുള്ള മറ്റേതൊരു യാത്രക്കാരനെക്കാൾ പ്രതീക്ഷയോടെയാണ് എന്റെ യാത്ര. രാവിലെ തന്നെ ബസ്സ് യാത്രക്കിടെ എതിർ ദിശയിലേക്ക് അടിച്ചു വീശുന്ന തണുത്ത കാറ്റിനെ ബസ്സിലിരുന്ന് ഞാൻ മാത്രമേ ആഘോഷിക്കുന്നുണ്ടാവൂ.


ബസ്സിലെ യാത്രക്കാരെല്ലാം തണുത്ത കാറ്റ് സഹിക്കാൻ
കഴിയാത്തതിനാൽ കോട്ടും ജാക്കറ്റും ചെവി മറക്കുന്ന മങ്കി തൊപ്പിയുമെല്ലാം ധരിച്ച് കൈയും കെട്ടി ഇരിക്കുകയാണ്. എല്ലാവരും ഈ റൂട്ടിലെ സ്ഥിര യാത്രക്കാരായിരിക്കാം അതുകൊണ്ടാവണം ഞാനൊഴികെ മറ്റാരും പുറത്തേക്ക് ആർത്തിയോടെ കണ്ണും നട്ടിരിക്കുന്നത് കാണുവാൻ കഴിയില്ല. ബസ്സ്‌ യാത്ര നാൽപത്തി അഞ്ച് മിനിറ്റ് ഏകദേശം പതിനാല് കിലോ മീറ്ററോളവും പിന്നിട്ടപ്പോൾ റോഡിന് വശങ്ങളിൽ തേയില തോട്ടങ്ങൾ തല പൊക്കി തുടങ്ങി. ആനവണ്ടി ഇപ്പോൾ മേപ്പാടി എത്തിയിരിക്കുന്നു.
മേപ്പാടിയിൽ ചെമ്പ്ര മലയുടെ മുകളിൽ പച്ച പരവതാനി വിരിച്ച പുല്ലുകളുടെ നടുവിൽ ഒരു ഹൃദയ തടാകം സ്ഥിതി ചെയ്യുനുണ്ട് അവിടേക്ക് ചെന്നെത്തുവാൻ മേപ്പടി ടൗണിൽ നിന്നും വലത്ത് ഭാഗത്തേക്ക് തിരിഞ്ഞ് വീതി കുറഞ്ഞ റോഡിലൂടെ ഏതാനും കിലോമീറ്റർ സഞ്ചരിക്കണം. ബസ്സ്‌ യാത്രക്ക് യോഗ്യമല്ലാത്ത ഈ റോഡിൽ ഓട്ടോയും ജീപ്പും യാത്രക്കാരെ പ്രതീക്ഷിച്ച് നിൽക്കുകയാണ്. യാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞ ജീപ്പിൽ ഞാനും എന്റേതായ ഒരിടം പിടിച്ചു. ജീപ്പ് പുറപ്പെട്ടു കഴിഞ്ഞു ഇടക്കിടെ വഴികളിൽ യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്. യാത്രാവസാനം എല്ലാവരും ഇറങ്ങി പോയി കഴിഞ്ഞപ്പോൾ ഞാൻ മാത്രം ബാക്കിയായിരിക്കുന്നു.
ജീപ്പിന്റെ ഡ്രൈവറോഡ്‌ എനിക്ക് ചെമ്പ്ര പീക്കിൽ പോകണമെന്ന് ആവശ്യപെട്ടപോൾ മേപ്പാടി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ജീപ്പ് നിറുത്തിയ ശേഷം ഡ്രൈവർ എന്നോട് അവിടെയിറങ്ങി ടിക്കറ്റ് എടുക്കാൻ പറഞ്ഞു. ഞാൻ ഇറങ്ങി ടിക്കറ്റ് എടുക്കുവാനായി മുന്നിലേക്ക് നടന്നു.
ചെമ്പ്രകൊടുമുടിയിൽ നിന്നും ഹൃദയ തടാകത്തിലേക്ക് ഒരു ടൂറിസ്റ്റ് ഗൈഡിനെയും ഒന്നിച്ച് കൂട്ടണമത്രെ. വന സംരക്ഷണ വിഭാഗം ഏർപെടുത്തിയിട്ടുള്ള വഴികാട്ടി കൂടെയുണ്ടെങ്കിൽ മാത്രമേ ഹൃദയ തടാകത്തിനരികിലേക്ക് കയറുവാൻ അനിവാദം ലഭിക്കുകയുള്ളൂ.

ഞാൻ എത്തുന്നതിനു തൊട്ടു മുന്നേ ഒരു ടീമുമായി ഗൈഡ് മലമുകളിലേക്ക് കയറിപോയിരുന്നു. കൂടെ ആരുമില്ലാതിരുന്നതിനാൽ ഞാൻ തനിയെ ഒരു ഗൈഡിനെ ഒന്നിച്ച് കൊണ്ടുപോവണം. ഒരു ഗൈഡ് കൂടെ വരാൻ 500 രൂപയാണ് ചാർജ്. ഞാൻ തിരിച്ച് ജീപ്പിലെക്ക് നടന്നു. ജീപ്പ് ഡ്രൈവർ എന്റെ തീരുമാനം എന്താണെന്ന് അറിയുന്നതിനായി കാത്തിരിക്കുകയാണ്. 500 രൂപ കൊടുത്ത് ഇന്ന് ഏതായാലും എനിക്ക് തനിച്ച് ചെന്ന് ഹൃദയ തടാകം കാണുവാൻ ആഗ്രഹമില്ല എന്ന് തീരുമാനിച്ച് അൽപ്പം കൂടി മുകളിൽ എന്നെ ജീപ്പിൽ എത്തിച്ച് തരുവാൻ ഡ്രൈവറോട് ആവശ്യപെട്ടു.

അങ്ങനെ എനിക്ക് വേണ്ടി മാത്രമായി ജീപ്പ് വീണ്ടും ഏതാനും കിലോമീറ്ററോളം മല കയറി. ഇരു വശങ്ങളിലും തേയില തോട്ടങ്ങളാണ്. മലമുകളിൽ എന്നെ എത്തിച്ചതിന് 120 രൂപയോളം അധികം നൽകി ഞാൻ അവിടെ ഇറങ്ങി. പോകുന്നതിന് മുമ്പ് ജീപ്പ് ഡ്രൈവറുടെ മൊബൈൽ നമ്പരും എന്റെ ഫോണിൽ സേവ് ചെയ്ത് സുരക്ഷിതമാക്കി. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ. ഇനി അധികം നടക്കുവാനില്ല ഞാൻ മുകളിലേക്ക് കയറി.

ഹൃദയ തടാകത്തിനരികിലേക്ക് കയറാൻ കഴിയില്ലെങ്കിലും താഴെ ചുറ്റി നടന്ന് കാണുവാൻ ഗൈഡിന്റെ സഹായമോ സമ്മതമോ ആവശ്യമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാതെ പോയാൽ വലിയ നഷ്ടമാണെന്ന് പറയേണ്ടി വരുന്ന മനോഹരമായ സ്ഥലങ്ങളാണ് ഇവിടെയെത്തിയാൽ കാണാൻ കഴിയുക. തളിരണിഞ്ഞു നിൽക്കുന്ന തേയില തോട്ടങ്ങളും കോടമഞ്ഞുമായി ഓടിനടക്കുന്ന കുളിർ കാറ്റുമൊക്കെയായി സമയം പോകുന്നതറിയില്ല.

മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവികളിലെ തെളിഞ്ഞ വെള്ളം പാറകളിൽ തട്ടി തെറിച്ച് ഒഴുകുന്നതിന്റെ കളകളാരവം മുഴങ്ങി കേൾക്കാം. മനോഹരമായ കുന്നിൻ ചെരിവുകളും തണുത്ത കാറ്റും എവിടേക്ക് നോക്കിയാലും പച്ചപ്പ്‌ നിറഞ്ഞ തേയില തോട്ടങ്ങളും ഇതൊക്കെയാണ് ഇവിടുത്തെ അന്തരീക്ഷം. കുന്നിൻ ചെരിവിലേക്ക് നോക്കുകയാണെങ്കിൽ പഞ്ഞികെട്ട് പോലെ കോടയിറങ്ങി മലമുകളിൽ നിറഞ്ഞ് നിൽക്കുന്നത് കാണുമ്പോൾ ആകാശം മലമുകളിൽ വന്ന് തൊട്ട് നിൽക്കുകയാണെന്ന് തോന്നും. താഴേക്ക് കണ്ണെത്താ ദൂരം തേയില തോട്ടങ്ങൾ നിരന്ന് കിടക്കുന്നു. തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ഞാനുമല്ലാതെ മറ്റൊരാളെയും ഈ പരിസരത്ത് എവിടെയും കാണുവാനില്ല. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള ചെമ്പ്ര കൊടുമുടി സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു ബാഗിൽ നിന്നും കുട നിവർത്തി ക്യാമറയും ഞാനും അതിനകത്ത് സുരക്ഷിതരായി കൂടി. പറഞ്ഞറിയിക്കുവാൻ കഴിയാത്ത അനുഭവിച്ചറിയുവാൻ മാത്രം കഴിയുന്ന ഒരു പ്രത്യേക അന്തരീക്ഷമാണ് ഈ കൊടുമുടിക്ക് മുകളിൽ കയറിയെത്തുന്ന ഏതൊരാളെയും കാത്തിരിക്കുന്നത്. തേയില തോട്ടങ്ങളുടെ നടുവിൽ ചെറിയ കുറ്റി മരങ്ങളിൽ കുരുമുളക് വള്ളികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

മലനിരകളിൽ നിന്നും വളുത്ത തട്ടമിട്ട മേഘപാളികൾ താഴേക്ക് ഇറങ്ങി വന്നിട്ട് കൺമുന്നിലാകെ പുകമറ സൃഷ്ടിച്ച് തഴുകി കടന്ന് പോകുമ്പോൾ രോമാഞ്ചത്താൽ ശരീരമാകെ കുളിര് കോരും.
എന്റെ സാറേ....
ആ സമയം പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല.
മഞ്ഞുകണങ്ങളെയും വഹിച്ച് തണുത്ത കാറ്റ് വീശുമ്പോൾ ശ്വാസം മുട്ടി മരിച്ചാലും വേണ്ടില്ല എന്നാലും ഏതാനും നിമിഷത്തേക്ക് ശ്വാസം ഉള്ളിലേക്ക് വലിച്ച് പിടിച്ച് അങ്ങനെതന്നെ ഒരു നിൽപ്പാണ്.
കോടമഞ്ഞിനെ തൊടാനാഗ്രഹിച്ച് മലയുടെ താഴ്വാരത്തിൽ എന്നെകൊണ്ട് കയറി ചെല്ലുവാൻ കഴിയുന്ന ദൂരത്തോളം നടന്ന് ചെന്നിട്ട് വായുവിൽ കൈകൾ വീശിപിടിച്ച് കൊണ്ട് ഉള്ളം കയ്യിൽ കോടമഞ്ഞിനെ പിടിച്ചടക്കുവാനും വിഫലമായൊരു ശ്രമം നടത്തി.

മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ള ചാട്ടവും തേയിലയുടെ ഭംഗിയും ഹരിത മലനിരകളും കാട്ടു പൂക്കളും ക്യാമറയിൽ പകർത്തി ഏതാനും മണിക്കൂർ പ്രകൃതിയുടെ മടിത്തട്ടിൽ ഞാൻ ഓടിയും ചാടിയും ചിത്രങ്ങളെടുത്തും നടന്നു. ഈ കൊടുമുടി സന്ദർശിക്കുവാൻ ഞാനല്ലാതെ മറ്റാരും ഇവിടേക്ക് തനിച്ച് ഇത്രയും ദൂരം മലകയറി വന്നിട്ടുണ്ടാവാൻ സാധ്യതയില്ല. എനിക്കെന്താ വട്ടാണോ....? ഇതെല്ലം എന്റെ വീക്ക്നസാണെന്ന് പറഞ്ഞാലും തെറ്റില്ല. ഓടുമേഞ്ഞ വീടുകളും ഒഴുകിയെത്തുന്ന അരുവികളും ഹരിത താഴ്വാരവും അതിനിടയിലൂടെ കടന്നു പോകുന്ന സഞ്ചാര പാതയും എല്ലാം ഒത്തു ചേർന്നപോൾ ക്യാമറക്ക് മനോഹരമായ ഫ്രെയിമുകൾ ലഭിച്ചിരിക്കുന്നു. ഈ മല മുകളിൽ എവിടെനിന്ന് ക്യാമറയെ വെറുതെ മിന്നിച്ചാലും നഷ്ടമല്ലാത്ത എന്തെങ്കിലുമൊക്കെ ഫ്രയിമിനകത്താവും.

മല മുകളിൽ നിന്നും ഒഴുകിയെത്തുന്ന കാട്ടരുവിയിലെ വെള്ളം പാറകളിൽ വീണ് പളുങ്ക് മണികൾ പോലെ ചിന്നി ചിതറി പോവുകയാണ്. തണുത്ത വെള്ളത്തിൽ ഇറങ്ങി കാൽ നനച്ചശേഷം മുകളിലേക്ക് കയറി. ഞാൻ അറിയാതെ രക്ത ദാഹിയായ ചോര കുടിയൻ അട്ട എന്റെ കാലിൽ പിടികൂടിയിരിക്കുന്നുണ്ട്. അട്ടയെ ആദ്യമേ കണ്ടെത്തിയതിനാൽ രക്തം നഷ്ടപെടുത്തേണ്ടി വന്നില്ല.

ഈ മലമുകളിൽ പൂക്കൾ നാട്ടുവളർത്തിയിട്ടോ വെള്ളം കോരി നനച്ചിട്ടോ വളർന്നതല്ല എന്നിട്ടും മഞ്ഞിൽ വിരിഞ്ഞ കാട്ടുപൂക്കൾ മറ്റേതൊരു പൂക്കളെക്കാളും പ്രസന്നതയോടെ ഇതൾ വിരിച്ച് നിൽക്കുകയാണ്. ചാറ്റൽ മഴ മാറിയതിന് പിന്നാലെ നല്ല തണുത്ത കാറ്റും വീശുന്നുണ്ട്. അതോടൊപ്പം തേയിലതോട്ടം ആകെ കോടയാൽ പൊതിഞ്ഞിരിക്കുന്നു. മല കയറിയ ദാഹവും വിശപ്പും എല്ലാം ഇപ്പോൾ ഇല്ലാതായിരിക്കുന്നു.

ഹിമഗിരി നിരയിൽ ഞാൻ തനിച്ചാണ് എന്നൊരു കാര്യം ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ അർത്ഥത്തിലും ഈ വേളയിൽ ഞാൻ സന്തോഷവാനാണ്. നാലോ അഞ്ചോ കൂട്ടുകാരും കൂടെ ഒന്നിച്ചുണ്ടായിരുന്നെങ്കിൽ മലമുകളിൽ അടിച്ച് പൊളിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നി തുടങ്ങിയിരിക്കുന്നു. മഞ്ഞ് മൂടി കിടക്കുന്ന എനിക്ക് മുന്നിലെ ഈ വലിയ മലകൾക്കും മുകളിലാണ്
ഹൃദയ തടാകമുള്ളത്. ആരും കാണാതെ പോയി വന്നാലോ എന്നൊരു ചിന്ത മുളപൊട്ടിയെങ്കിലും എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സ്വയം ആശ്വസിച്ചു. പ്രകൃതിയുടെ മടിത്തട്ടിൽ ഏതാനും സമയം വിശ്രമിച്ചു ക്ഷീണം മാറ്റി. തണുത്ത വായുവും ശ്വസിച്ചപ്പോൾ മനസും തണുത്തിരിക്കുന്നു.

പൂക്കളും അരുവിയും കിളികളും തേയില തോട്ടങ്ങളും മാമലകളും മലമുകളിൽ നിന്നും താഴേക്ക് തെന്നി നീങ്ങിയെത്തുന്ന വെളുത്ത കോടയും ചാറ്റൽ മഴയും ഇതെല്ലാം കണ്ടുകൊണ്ട് ഇങ്ങ് താഴെ കാട്ടരുവിയുടെ ചാരത്ത് അരുണ വർണ്ണം ചാർത്തി ഒരു പിടി പൂക്കളുമായി ഡാലിയ ചെടിയും പൂവിട്ട് നിൽക്കുകയാണ്. പ്രകൃതി ഒരുക്കിയ മലമുകളിലെ ഈ കാഴ്ച്ചകൾ കാണുമ്പോൾ എല്ലാം മുൻകൂട്ടി ആരുടെയോ ഭാവനയിൽ മെനെഞ്ഞെടുത്ത് സൃഷ്ടിച്ചത് പോലെയാണ് അനുഭവപ്പെടുക.

സമുദ്ര നിരപ്പിൽ നിന്നും മുകളിലേക്ക് ഉയരും കൂടുംതോറും ചില പ്രദേശങ്ങൾക്ക് ദൈവം സൗന്ദര്യം വാരികോരി നൽകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ നാം എത്തിപ്പെടാൻ വൈകും തോറും നമ്മുടെ ജീവിതത്തിൽ നഷ്ടങ്ങൾ കൂടി കൂടി വരികയാണ് ചെയ്യുക.

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഓടി നടന്ന് വീർപ്പ് മുട്ടുമ്പോൾ എന്നെങ്കിലും ഒരിക്കൽ ജോലിയിൽ നിന്നും തിരക്കിൽ നിന്നും വിട്ടുനിന്ന് ഒരു ദിവസമെങ്കിലും കുന്നും മലയും കയറി നമ്മളെ മാടിവിളിക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ നാം അൽപ്പം സമയം ചിലവഴിക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസവും ആത്മവിശ്വാസവും തോന്നും. വർണ്ണ പകിട്ടാർന്ന ഈ ഭൂമിയിൽ പ്രകൃതി ഒരുക്കിയിട്ടുള്ള എത്രകണ്ടാലും മതിവരാത്ത കൗതുക കാഴ്ച്ചകൾ ഒരിക്കലെങ്കിലും മനസ്സ് തുറന്ന് ആസ്വതിച്ചവർക്ക് വീണ്ടും ആ കാഴ്ച്ചകൾ കാണുന്നതിനായി ഇനിയും ഒരുപാട് കാലം എല്ലാ വെല്ലുവിളികളും തരണം ചെയ്ത് ആർജ്ജവത്തോടെ ഈ ഭൂമിയിൽ ജീവിക്കുവാനുമുള്ള ആഗ്രഹം മനസ്സിൽ ഉടലെടുക്കും.

തേയില ചെടികളിൽ നിറയെ പുതുനാമ്പ് മുളച്ചതിനാൽ തോട്ടം നല്ല ഇളം പച്ചനിറത്തിലാണ് കാണുവാൻ കഴിയുന്നത്. ചാറ്റൽ മഴ പെയ്തൊഴിഞ്ഞതിനാൽ ഇലകളിൽ നിറയെ മഴവെള്ളം വീണു കിടക്കുകയാണ് എങ്കിലും ഞാൻ തേയില ചെടിയുടെ ശക്തിയുള്ള ശിഖിരങ്ങൾ തട്ടി മാറ്റി മുകളിലേക്ക് കയറി നടക്കുകയാണ്. താഴ്വാരത്തെ പച്ചില കാടിൻ നടുവിൽ ഒരു വീട് കാണുവാൻ കഴിയുന്നുണ്ട്. ആരാണാവോ ഇവിടെ താമസിക്കുവാൻ ഭാഗ്യം ലഭിച്ചവർ. ഒരു രാവും പകലുമെങ്കിലും മുഴുവനായി മലയടിവാരത്തെ ഈ വീട്ടിൽ താമസിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി.

ഇരു വശത്തും തേയില തോട്ടങ്ങളുടെ നടുവിൽ വരച്ചിട്ടത് പോലെ നീണ്ടു പോകുന്ന വഴികൾ ദൂരെ നിന്നും കാണുമ്പോൾ മനോഹര ദൃശ്യമായി തോന്നും. ഉയരം കൂടിയ പ്രദേശമായതിനാൽ ഇവിടെ മലമുകളിൽ വളരുന്ന മരങ്ങളും ചെടികളുമെല്ലാം കുള്ളന്മാരായിട്ടാണ് കാണുന്നത്. ഇന്നത്തെ എന്റെ സാഹചര്യവശാൽ മലമുകളിലേക്ക് കയറി ഹൃദയസരസ്സ് കാണുവാൻ എനിക്ക് കഴിയാതെ വന്നിരിക്കുന്നു. അതിനാൽ നിർഭാഗ്യവാൻ എന്ന് ഞാൻ നൂറുവട്ടം സ്വയം മനസ്സിൽ പറയാൻ ആഗ്രഹിക്കുന്നു.

മലമുകളിൽ പലയിടത്തും വലിയ കരിമ്പാറ കൂട്ടങ്ങൾ കാണുവാൻ കഴിയും. പാറകളിൽ ഇളം പച്ച പുല്ലുകൾ പറ്റിപിടിച്ച് വളർന്നിരിക്കുന്ന കാഴ്ച്ചകൾ ആകർഷണീയമാണ്. ഇവിടെ അടുത്ത് ഒരു വാച്ച് ടവർ ഉണ്ടെന്ന് വരുമ്പോൾ താഴെ ഫോറസ്റ്റ് ഓഫീസിൽ നിന്നും പറഞ്ഞിരുന്നതിനാൽ അടുത്തതതായി അവിടേക്ക് ലക്ഷ്യമാക്കി നടക്കുകയാണ്.
സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു, എന്നിട്ടും ഇവിടെ മലമുകളിൽ സമൃദ്ധമായ കോടമഞ്ഞ് കാരണം പലപ്പോഴും നേരം വെളുക്കാത്ത പ്രതീതിയായിട്ടാണ് അനുഭവപ്പെടുന്നത്. പ്രകൃതി ഭംഗി തേടി ഇവിടെ എത്തുന്നവരെ വരവേൽക്കാൻ മലമുകളിലും വസന്തമൊരുക്കി വഴിനീളെ ഇതൾ പൊഴിക്കാതെ നിൽക്കുന്ന കാട്ടുപൂക്കളുണ്ട്.

കണ്ടില്ലേ എത്രമാത്രം ഉന്മേഷത്തോടെയാണ് ഈ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. ഈർപ്പമുള്ള കാറ്റും ഇടക്കിടെയുള്ള മഴയും ഈ പൂക്കളെ കൂടുതൽ സുന്ദരന്മാരും സുന്ദരിമാരുമാക്കി മാറ്റിയതാവാൻ വഴിയുണ്ട്. ഇവിടെയുമുണ്ട് പക്ഷികളും വർണ്ണ ചിറകേറി പാറിയെത്തുന്ന ചിത്രശലഭങ്ങളും അവർക്ക് വേണ്ടിയാവും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. കാവൽക്കാരനെ പോലെ തലയിൽ തൊപ്പിയും ധരിച്ച് വഴിയിൽ എന്നെയും കാത്ത് ബുൾ ബുൾ പക്ഷി ഇരിക്കുന്നുണ്ട്.

ആരെല്ലാം ഇതുവഴി വന്നാലും ഇല്ലെങ്കിലും ഈ ചെടികൾ ഇവിടെ മോട്ടിടുകയും പൂവിടുകയും ചെയ്യുമായിരുന്നു. പ്രകൃതി അതിന്റേതായ വർണ ഭംഗിക്കും ആകർഷണീയതക്കും വേണ്ടിയാണ് പൂക്കളെയും ശലഭങ്ങളെയും പക്ഷികളെയും സൃഷ്ടിച്ച് ഈ ഭൂമി ഇത്ര മനോഹരമാക്കിയിരിക്കുന്നത്.
യാത്രകളിൽ ചുറ്റുമുള്ളതെല്ലാം കണ്ടും ആസ്വതിച്ചും മുന്നോട്ട് പോകുവാൻ നമുക്ക് കഴിയുമെങ്കിൽ പക്ഷികൾ നമ്മുടെ കൂട്ടുകാരാവം പൂക്കൾ നമുക്ക് സുഗന്ധം നൽകും. ശലഭങ്ങളുടെ പിന്നാലെ ക്യാമറയുമായി നടക്കുമ്പോൾ അവ നമ്മെ കൊച്ചു കുട്ടികളെ പോലെ നിഷ്കളങ്കരാക്കി മാറ്റി ഏതാനും നിമിഷത്തേക്ക് നമ്മളെ പുതിയൊരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകും. അങ്ങനെയാവുമ്പോൾ മലമുകളിലോ കാടുകളിലോ എവിടെയായാലും തനിച്ചുള്ള യാത്രപോലും ആനന്ദപൂർണമായി മാറും.

വാച്ച് ടവറിനടുത്തേക്ക് നടക്കുമ്പോൾ ഇവിടെയൊട്ടാകെ ഉയരം കുറഞ്ഞ മരങ്ങളാൽ നിറഞ്ഞ കാടുകളാണ്. വനസംരക്ഷണ വിഭാഗ മരങ്ങളിൽ ധാരാളം ഓർക്കിഡ് ചെടികൾ നട്ടു പിടിപിച്ചിട്ടുണ്ട്. ഇപ്പോൾ ഓർക്കിഡ് പൂവിടുന്ന സമയമല്ലാത്തതിനാൽ കായയും ഇലയും മാത്രമേ ചെടിയിൽ കാണുവാൻ കഴിയുകയുള്ളൂ.

ഏതാണ്ട് ഇരുപത് മിനിറ്റോളം നടന്നു കഴിഞ്ഞപ്പോൾ വാച്ച് ടവറിന് ചുവട്ടിൽ. ടവറിന്റെ താഴെ കാവൽക്കാരൻ നിൽക്കുന്നുണ്ട്. ഞാൻ പടികളിലൂടെ ടവറിന്റെ മുകളറ്റം ലക്ഷ്യമാക്കി നടന്നു. ഇവിടെ നിന്നും താഴേക്ക് നോക്കുമ്പോൾ കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന തേയില തോട്ടങ്ങളും തോട്ടങ്ങളെ ഭാഗിച്ചത് പോലെ തോന്നിപിക്കുന്ന പാതയോരങ്ങളും കാണാം.

ഇനി കാണുവാനുള്ളത് ഹൃദയ തടാകമാണ്. ഗൈഡ് ഇല്ലാത്തതിനാൽ അതേതായാലും നടക്കുകയില്ല അതുകൊണ്ട് തിരിച്ച് പോരുവാൻ തുടങ്ങുകയാണ്. എന്റെ ക്യാമറയിലെ ചിത്രങ്ങൾ ഞാൻ പറയാൻ മനസ്സിൽ ഉദ്ധേശിക്കുന്നതിനേക്കാൾ ആയിരം മടങ്ങ്‌ വിളിച്ചുപറയാൻ തയ്യാറായി നിൽക്കുകയാണ്. മലമുകളിലെ തണുപ്പ് സഹിക്കാനാവാതെ ക്യാമറയുടെ ഫ്രെയിമിനകത്ത് ചുരുണ്ട് കൂടികയറിയ ഈ ചിത്രങ്ങൾക്ക് തന്നെയായിരിക്കും എന്റെ വാക്കുകളേക്കാൾ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കി തരാൻ കഴിയുക. പൂക്കളും കാട്ടാറുകളും പക്ഷികളും തണുത്ത കാറ്റും കോടമഞ്ഞ്‌ തൊട്ടുരുമ്മി നിൽക്കുന്ന അനുഭവവും തേയില തോട്ടത്തിന്റെ ഹരിതാഭാവും ഹരിത ഗിരിനിരകളും എല്ലാം യാത്രാവസാനം വരെ എനിക്ക് ചുറ്റിനുമുണ്ടായിരുന്നതിനാൽ എല്ലാ അർത്ഥത്തിലും ഞാൻ തൃപ്തനായികഴിഞ്ഞിരിക്കുന്നു.

തീർച്ചയായും കൂട്ടുകാരുമൊത്ത് അടുത്ത തവണ ഒരു ഗംഭീര യാത്ര ഇവിടേക്ക് വരണം. വഴിയും പ്രവേശന സമയവും വ്യക്തമായതിനാൽ അടുത്ത തവണ രാഹുകാലം നോക്കി ഇറങ്ങണം. എന്നിട്ട് വേണം ഹൃദയ സരസ്സിൽ നീരാടുവാൻ.


ഇനി എത്ര ദൂരം താഴേക്ക്
നടക്കുവാനിരിക്കുന്നു എങ്കിലും ജീപ്പ് കാരനെ വിളിക്കുവാൻ മനസ്സ് വന്നില്ല നടക്കുവാൻ തീരുമാനിച്ചു. കിലോമീറ്ററുകളോളം നടക്കുവാനുണ്ട്. തേയില തോട്ടവും വഴിയോരങ്ങളിൽ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന വിസ്മയങ്ങളും കണ്ടുകൊണ്ട് ഏതാണ്ട് നാല് കിലോമീറ്ററോളം താഴേക്ക് നടന്നപ്പോൾ മുകളിൽ നിന്നും ഒരു ജീപ്പ് വരുന്നുണ്ട്.

ഈ നിമിഷം വരെ എനിക്ക് മുന്നിൽ ഹരിതാഭമായ കാഴ്ച്ചകൾ മാത്രമായിരുന്നു പക്ഷെ തിരികെ നടക്കുന്നതിനിടയിൽ എന്റെ യാത്ര അവസാനിച്ചത് ഇവിടെയാണ്‌. ഇവിടെ ഇതാ ഒരു വൻമരം ഇലകളില്ലാതെ പൂക്കളില്ലാതെ വാർദ്ധക്യത്തിന്റെ എല്ലാ ലക്ഷണവുമായി കൈകൾ നീട്ടി സഹായഹസ്തത്തിനായി നിൽക്കുകയാണ്. ഇന്നത്തെ യാത്രയിലെ എന്റെ ക്യാമറയുടെ അവസാന ചിത്രം ഈ മരത്തിൽ ഒതുക്കി തീർക്കുകയാണ്.
മുകളിൽ നിന്നും ജീപ്പ് അടുത്തെത്തി കൈകൾ നീട്ടുകയല്ലാതെ മറ്റൊരു വഴിയും കാണുന്നില്ല. താഴെ വരെ നടക്കുവാൻ തന്നെയായിരുന്നു ഇഷ്ടം എങ്കിലും ജീപ്പിൽ കയറി ദൂരം ഒരുപാട് പിന്നിട്ട് കഴിഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിലായി. താഴെ മേപ്പാടി ടൗണിലേക്കുള്ള ദൂരം ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ അധികമുണ്ടായിരുന്നു.

23 February, 2016

നൃത്ത ചുവടുകളുമായി രാജഹംസങ്ങൾ ...

ആയിരക്കണക്കിന് രാജഹംസങ്ങളാണ് ദൂരെ ദേശങ്ങളിൽ നിന്നും അനുയോജ്യമായ ഇടത്താവളങ്ങൾ തേടി അവിടേക്ക് എല്ലാ വർഷവും പറന്നെത്തുന്നതത്രെ. കഥ നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലല്ല ഇന്ത്യയിലുമല്ല കടൽ കടന്ന് അങ്ങ് ദൂരെ ദൂരെ ദുബായിലാണ്.



ദുബായിൽ നിന്നും അൽ എയ്നിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുന്ന ഞങ്ങളുടെ കമ്പനി വണ്ടിയിൽ ഇന്ന് ഞാനും കയറിക്കൂടി. രാവിലെ 9.30 ന് ദുബായിൽ നിന്നും യാത്ര തുടങ്ങിയെങ്കിലും ചെറിയ ട്രാഫിക്ക് ബ്ലോക്കുകളും പിന്നിട്ട് 10 മണിയോടെ ഞങ്ങൾ റാസ് അൽ ഖോറിൽ എത്തിയിരിക്കുന്നു. ദുബായ് ക്രീക്ക് കടലിടുക്ക് അവസാനിക്കുന്ന ഭാഗമാണ് റാസ് അൽ ഖോർ.

റോഡ്‌ മുറിച്ച് കടക്കുക എന്ന വലിയ കടമ്പ കഴിഞ്ഞ ശേഷം റാസ്‌ അൽ ഖോർ വന്യ ജീവി സങ്കേതത്തിന്റെ പ്രവേശന കവാടത്തിൽ എത്തിയിരിക്കുന്നു. പ്രവേശന കവാടത്തിന്റെ ഇരു വശത്തും ചതുപ്പ് നിലങ്ങലാണ്. ഈന്തപ്പന ഓലയാൽ മറച്ച വഴിയിലൂടെ കഷ്ടിച്ച് ഒരു മിനിറ്റ് നടന്നപ്പോൾ ഒരു ചെറിയ മുറിക്കകത്ത് എത്തിയത് പോലെ തോന്നിക്കുന്ന നിരീക്ഷണ സ്ഥലത്ത് എത്തിയിരിക്കുന്നു.

ഇവിടെ ഒരു സെക്യൂരിറ്റി ജീവനക്കാരാൻ കൂടാതെ വിവിധ രാജ്യത്ത് നിന്നും കാഴ്ച്ച കാണുവാനായി എത്തിയിട്ടുള്ള ആളുകളെയും കാണാം. പ്രവേശനം സൗജന്യമാണ്. ഇരുന്ന് കാഴ്ച്ച കാണുവാൻ ഇരിപ്പിടവും പക്ഷികളെ അടുത്ത് കാണുവാൻ ബൈനോകുലറുകളും മറ്റും ഇവിടെനിന്നും ലഭിക്കുന്നതാണ്. പ്രവേശനം സൗജന്യമായിട്ട് പോലും മറ്റൊരിടത്തും ഇത്ര സ്വീകാര്യതയോടെ സന്ദർശകരെ വരവേൽക്കുന്നത് ഞാൻ കണ്ടിട്ടില്ല.

തികച്ചും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ഇവിടെയുള്ള ഇരിപ്പിടവും മറ്റുമെല്ലാം തയ്യാർ ചെയ്തിരിക്കുന്നത്. മുകളിൽ നിന്നും വീശുന്ന കാറ്റിനെ താഴെ സന്ദർശകർ നിൽക്കുന്നിടത്തേക്ക് വഴിതിരിച്ച് വിടുന്ന വിധത്തിൽ സൗകര്യം ചെയ്തിരിക്കുന്നതിനാൽ അകത്ത് എത്ര സമയം വേണമെങ്കിലും ഇരിക്കാം യാതൊരു വിധ മടുപ്പും അനുഭവപ്പെടില്ല.

ക്യാമറയുമായി ഞാനും അവിടെ ഒന്നര മണിക്കൂറോളം കുത്തിയിരുന്നു. അതിനിടയിൽ ഒരുപാട് വിദേശികൾ ഇവിടെ വന്ന് പോവുകയും ചെയ്തു. രാജഹംസങ്ങൾ കൂടിനിൽക്കുന്ന നയന മനോഹരമായ കാഴ്ച്ചയാണ് ഇവിടെയുള്ള ആകർഷണം. (ഗ്രേറ്റർ ഫ്ലമിഗോസ്) വലിയ രാജഹംസം അഥവാ നീർ നാര എന്നാണ് ഈ പക്ഷികളെ വിളിക്കപെടുന്നത്. തണുത്ത കാലാവസ്ഥ തുടങ്ങിയാൽ പിന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് പക്ഷികളാണ് ഇവിടെയുള്ള ചതുപ്പ് നിലങ്ങളിൽ വിരുന്നിനെത്തുന്നത്.

ആഫ്രിക്ക യൂറോപ്പ് ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററോളം താണ്ടി കൂട്ടമായി പറന്നെത്തുന്ന ഈ പക്ഷികൾ അനുയോജ്യമായ കാലാവസ്ഥയും ഭക്ഷണവും ലഭിക്കുന്ന സ്ഥലങ്ങൾ തേടി പറക്കുന്ന ദേശാടന പക്ഷികളാണ്. എനിക്ക് ഇവിടെ നിന്നും ലഭിച്ച ചിത്രങ്ങളെല്ലാം ഇന്നേ വരെ ഞാൻ കണ്ടിരുന്ന കാഴ്ച്ചകളിൽ നിന്നെല്ലാം വ്യത്യസ്തവമായി ആകർഷണവും അതിലുപരി അതിശയവും ഉളവാക്കുന്നതായിരുന്നു.

ദിവസവും നൂറുകണക്കിന് കിലോമീറ്ററോളം പറക്കുന്ന ഈ പക്ഷികൾ അധി കഠിനമായ ഉഷ്ണ കാലത്ത് ഇവിടെനിന്നും തിരിച്ച് പോകാറാണ് പതിവ്. വലിയ കാലുകൾ, പിങ്ക് കലർന്ന തൂവലുകളാൽ നിറഞ്ഞ ശരീരം, ഉയരം കൂടിയ കഴുത്തും എല്ലാം കൊണ്ടും കാഴ്ച്ചക്ക് അത്ഭുതം തന്നെയാണ്. നീർ നാര വലിയ അരയന്ന കൊക്ക് എന്നെല്ലാം അറിയപ്പെടുന്ന ഈ പക്ഷിയുടെ ശാസ്ത്രീയ നാമം Phoenicopterus roseus എന്നാണ്. നീരൊഴുക്ക് കുറഞ്ഞ തീരങ്ങളിലും ചതുപ്പ് നിലങ്ങളിലും കൂട്ടമായി എത്തിയശേഷം നീളമേറിയ കാലുകൾ ഉപയോഗിച്ച് ചെളിയിൽ ചവിട്ടി ഇളക്കി മറിച്ച് വളഞ്ഞു നിൽക്കുന്ന വലിയ കൊക്കുകൾ വെള്ളത്തിൽ ആഴ്ത്തി ഭക്ഷണം തിരയുന്നത് കാണാം.

പിങ്ക് നിറത്തിലുള്ള വലിയ കാലും കാലിനോളം നീളം വരുന്ന കഴുത്തുമുള്ള നീർനാരകളുടെ ശരീരത്തിലെ തൂവലുകൾ ഇളം പിങ്ക് കലർന്ന വെളുത്ത നിറത്തിലാണ്. ചിറകുകളുടെ മുൻ ഭാഗത്തെ മാംസത്തോട് ചേർന്ന തൂവലുകൾ കടും പിങ്ക് നിറത്തിലും ആഗ്ര ഭാഗത്ത് കറുപ്പ് തൂവലുകളുമാണ്. മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്ഥമായി ഫ്ലാമിൻഗോസിന്റെ കൊക്കുകളുടെ മുകളറ്റം പ്രത്യേക രീതിയിൽ ചലിപ്പിക്കുവാൻ കഴിവുള്ള ഈ പക്ഷികൾ താറാവിന്റെ ശബ്ദത്തോട് സാമ്യമുള്ള വലിയ ശബ്ദമുണ്ടാക്കികൊണ്ട് കൊക്കുകൾ ചളിയിൽ ആഴ്ത്തി കാക്കകളും ആൽഗകളും ചെറു ജലജീവികളെയും ഭക്ഷിക്കും. ഭക്ഷണം കൊക്കിനകത്താകി വെള്ളവും ചളിയും പുറത്തേക്ക് വേർ തിരിച്ച് കളയുവാൻ കഴിയത്തക്ക വിധം അരിപ്പ പോലെയുള്ള കൊക്കുകൾ ഈ പക്ഷികൾക്ക് സഹായകമാണ്.

വലിയ ശരീര ഘടനയായതിനാൽ പറക്കുന്നതിനിടയിൽ നിലത്തേക്ക് ഇറങ്ങുവാൻ വിശാലമായ പ്രദേശം തന്നെ ആവശ്യമുള്ള പക്ഷികളാണ് ഫ്ലമിഗോസ്. പിങ്ക് നിറത്തിലുള്ള നീളമുള്ള കാലുകൾ പിന്നിലേക്ക് നീട്ടിപിടിച്ച് വിശാലമായ ചിറകുകളും വിടർത്തി പറക്കുമ്പോളാണ് പക്ഷിയുടെ യഥാർത്ത വലിപ്പവും ചിറകിന്റെ നിറവും നമുക്ക് മനസ്സിലാവുക. മേൽ കൊക്കിന്റെ ആഗ്ര ഭാഗം താഴേക്ക് അർദ്ധ വൃത്താകൃതിയിൽ വളഞ്ഞിട്ടാണ് ഉണ്ടാവുക. നീർനാരകളുടെ കൊക്കുകൾ പിങ്ക് നിറത്തിലാണെങ്കിലും ആഗ്ര ഭാഗം കറുത്ത നിറത്തിലാണ്.

കൂട്ടമായി പറന്നു വരുന്ന കാഴ്ച്ച വളരെ മനോഹരമാണ്. മറ്റുള്ള പക്ഷികളെ പോലെ നേരെ പറന്ന് നിലത്തേക്ക് ഇറങ്ങുവാൻ ഈ പക്ഷികൾക്ക് സാധിക്കില്ല അതുകൊണ്ട് നിലത്തേക്ക് പറന്നിറങ്ങി വരാൻ വലുതല്ലെങ്കിലും ചെറിയ റൺവേ ഈ പക്ഷികൾക്ക് ആവശ്യമാണ്‌. പറന്നു വന്ന് വിമാനം പോലെ ഏതാനും ദൂരം നിലത്ത് കൂടെ ഓടിയതിന്‌ ശേഷമേ ഈ പക്ഷികൾക്ക് നിൽക്കുവാൻ സാധിക്കുകയുള്ളൂ. പ്രായമെത്തിയ നീർ നാരകൾക്ക് രണ്ട് 180 cm ഏതാണ്ട് രണ്ട് മീറ്ററോളം ഉയരവും 4.5 kg വരെ തൂക്കവും ഉണ്ടാവാറുണ്ട്. ചിറകുകൾ വിടർത്തുമ്പോൾ 1 മീറ്ററോളം വിസ്താരമുള്ളതായി കാണുവാൻ കഴിയും. ഒരു മീറ്ററിലധികം നീളമുള്ള കാലുകൾക്ക് നടുവിലായി കാൽ മുട്ടുകൾ വ്യക്തമായി കാണാം. ജല പഷികൾക്ക് സാധാരണ ഉണ്ടാവാറുള്ളത് പോലെ കാലുകളിൽ നീന്തുവാനും തുഴയുവാനും വേണ്ടിയുള്ള നേർത്ത സ്തരങ്ങളും കാണാം.

ഏത് ദിശയിലേക്കും വളരെ വേഗത്തിൽ തിരിക്കുവാൻ കഴിയുന്ന ഇവയുടെ നീളമുള്ള കഴുത്തിൽ 19 കശേരുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ വാൽ ഭാഗത്ത് 12 മുതൽ 16 വരെ ശക്തമായ തൂവലുകൾ ഓരോ ചിറകിലും ഉണ്ടാവും. തൂവലുകൾ രണ്ട് വർഷത്തിലൊരിക്കൽ കൊഴിഞ്ഞ് പുതിയത് കിളിർക്കാറുണ്ട്. പൊഴിഞ്ഞ തൂവലുകൾ ഏതാനും സമയം കൊണ്ട് അതിന്റെ നിറം നഷ്ടമാവും.
ഫ്ലമിൻഗോസ് അധികവും വെളുത്ത തൂവലിൽ ഇളം പിങ്ക് നിറത്തിലാണ് കാണാൻ കഴിയുന്നതെങ്കിലും പ്രായമെത്താത്ത പക്ഷികളെ വെളുത്തതും കറുത്തതുമായ തൂവലുകളോടെ നിൽക്കുന്നത് കാണാം. ചിലത് കറുത്ത കാലുകളോടു കൂടിയും കടും ചാരവും കറുപ്പും നിറത്തിലും കാണാം.

മണ്ണിൽ ആഴത്തിൽ കുഴികളുണ്ടാക്കി വെള്ളം കടക്കാതെ രൂപപ്പെടുത്തി അതിലാണ് പക്ഷികൾ മുട്ടയിടുക. മുട്ടയിട്ടാൽ വിരിയുന്നത് വരെ ആൺ പക്ഷിയും പെൺ പക്ഷിയും മാറി മാറി അടയിരിക്കും. കുഞ്ഞുങ്ങൾ വിരിയുന്ന സമയങ്ങളിൽ ആൺ പെൺ പക്ഷികളിൽ ദഹനേദ്രിയത്തിന്റെ മുകൾ ഭാഗത്ത് ഉത്പാതിപ്പിക്കപെടുന്ന പാലിന്റെ ഗുണമുള്ള ദ്രാവകമാണ് കുഞ്ഞുങ്ങൾക്ക് ആഹാരമായി നൽകുക. അതിനാൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന പക്ഷി വർഗ്ഗം എന്ന വിശേഷണവും ഫ്ലമിൻഗോസ് ( നീർ നാര ) കൾക്കുണ്ട്. മുട്ട വിരിഞ്ഞെത്തുന്ന കുട്ടികൾക്ക് നിവർന്ന കൊക്കുകളാണ് ഉണ്ടാവുകയെങ്കിലും സാവധാനം അത് പൊഴിയുകയും മറ്റുള്ള പക്ഷിയെ പോലെ വളഞ്ഞ കൊക്കുകൾ ഉണ്ടാവുകയും ചെയ്യും.

ശരീരത്തിൽ പിങ്ക് നിറത്തിന് കാരണം ഈ പക്ഷികളുടെ ആഹാരത്തിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിഡിന്റെ അളവ് കാരണമാണ് എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ.
സാവധാനം അടിവെച്ചടിവെച്ച് നടന്ന് നീങ്ങുന്ന സ്വഭാവമുള്ള ഇക്കൂട്ടർ നമ്മുടെ വയലുകളിൽ കൊറ്റികൾ നിൽക്കുന്നത് പോലെ ഒരിടത്ത് തന്നെ അനങ്ങാതെ ഒറ്റകാലിൽ ഉറക്കം തൂങ്ങിയത് പോലെ മണിക്കൂറുകളോളം നിൽക്കാറുണ്ട്.


ദുബായ് റാസ് അൽ ഖോർ വന്യ ജീവി സങ്കേദത്തിൽ എല്ലാ ദിവസവും രാവിലെ 9 മണിക്കും വൈകുന്നേരം 4 മണിക്കും ഭക്ഷണം നൽകുന്നതിനാലും അനുയോജ്യമായ കാലാവസ്ഥയും സംരക്ഷണവും ലഭിക്കുന്നതിനാലും പക്ഷികൾ എല്ലാ വർഷവും ഇവിടെ പതിവായി എത്താറുണ്ട്. ഇവിടെയെത്തുന്ന പക്ഷികൾക്ക് ജീവിക്കുവാൻ അനുയോജ്യമാം വിധമാണ് ചുറ്റിലുമുള്ള കണ്ടൽ കാടുകളും ചതുപ്പ് നിലവുമുള്ളത്.

ഋതുക്കൾ മാറുന്നതിനനുസരിച്ച് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ഭക്ഷണവും സുരക്ഷിതവുമായ താമസ സ്ഥലങ്ങളും തേടി കൂട്ടമായി പറക്കുന്ന ദേശാടനക്കിളികൾ ഇപ്പോൾ ഇവിടെ തണുത്ത കാലാവസ്ഥയും അനുയോജ്യമായ ചുറ്റുപാടുകളും ലഭിക്കുന്നതിനാൽ ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള നൂറ് കണക്കിന് വിവിധ തരം ദേശാടന പക്ഷികൾ എല്ലാ വർഷവും ഇവിടെ പറന്നെത്താറുണ്ട്.

തണുപ്പ് കഠിനമാകുമ്പോൾ പശ്ചിമേഷ്യൻ രാജ്യങ്ങൾ തേടി പറക്കുകയും അധി കഠിനമായ ചൂട് കാലം തുടങ്ങുമ്പോൾ ഇവിടെ നിന്നും അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ തേടി പറക്കുകയും ചെയ്യുന്നതാണ് പതിവ്.

ചതുപ്പ് നിലങ്ങളിൽ ഭക്ഷണം തിരയുകയാണെങ്കിലും കാലുകൾ കൊണ്ട് സധാസമയം ചലിപ്പിച്ച് ഇടുപ്പ് ഇളക്കി കൊണ്ട് ഡാൻസ് കളിക്കുന്നത് പോലെ ഒരു സ്ഥലത്ത് തന്നെ മണിക്കൂറുകളോളം കൂട്ടമായി നിൽക്കുകയും ഇടക്കിടെ എലാവരും ഒന്നിച്ച് തലയുയർത്തി നോക്കുകയും ചെയ്യും.
വലിയ കാലുകളിൽ കുത്തി നിറുത്തിയത് പോലെയുള്ള ഉടലും ഉടലിന് മുകളിലേക്ക് വടി കുത്തി നിറുത്തിയത് പോലെയുള്ള തലയും ആട്ടിയുലച്ച് ഒറ്റയായി നിൽക്കുന്നവർ കൂട്ടത്തിലേക്ക് നടന്ന് നീങ്ങുന്നുണ്ട്.
അവസാനം എല്ലാവരും ഒത്തൊരുമിച്ച് തലയുയർത്തി പിടിച്ച് പട്ടാളക്കാർ മാർച്ച് പാസ്റ്റ് നടത്തുന്നത് പോലെ അണിയണിയായി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നടന്ന് നീങ്ങുന്ന കാഴ്ച് ആരും അതിശയത്തോടെ നോക്കി നിന്ന് പോകും.




             വീഡിയോ കാണുവാൻ