Translate

15 May, 2016

ഒരു കുഞ്ഞു ഹൃദയത്തിലെ സ്നേഹം...

15/05/2016  വീട്ടിൽ നിന്നും എന്റെ ഫോണിലേക്ക് പതിവില്ലാതെ അതി രാവിലെ ഒരു വിളി വന്നു.  നല്ല ഉറക്കിയിരുന്ന ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ തിരിച്ചുവിളിച്ചു. ഞാൻ ഇവിടെ ഗൾഫിലാണ് പതിവില്ലാത്ത സമയത്ത് വീട്ടിൽ നിന്നും വിളിക്കുമ്പോൾ ആകെ ഒരു വെപ്രാളമാണ്. അനിയത്തിയാണ് വിളിച്ചത് ഒരു മരണ വാർത്തയെ പറ്റി പറയാൻ, അല്ല ഒരു മരണ ദിവസത്തിന്റെ ഓർമ്മ പുതുക്കൽ. അവളുടെ ജീവിതത്തിൽ ഏറ്റവും സ്വാതീനിച്ച അവളുടെ ഹൃദയം പോലെ കാത്തു സൂക്ഷിച്ചത് അവളുടെ കൈകളിൽ നിന്നും പറന്ന് പോയി മരണത്തിന് കീഴടങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു.  ചക്കര കുട്ടി മരിച്ച ദിവസം എന്നാണ് ഫോണിലൂടെ വിളിച്ച് പറഞ്ഞത്. കേട്ട പാടെ എന്റെ കണ്ണ് നിറഞ്ഞു, ഞാൻ എന്റെ സ്വന്തം ജന്മദിനം പോലും ഓർക്കാറില്ല അപ്പോഴാണ് നാല് വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞ് പോയ ഒരു പക്ഷിയുടെ മരണ ദിവസം മനസ്സിൽ കൊണ്ടു നടക്കുന്നത്. പുറമെ നിന്നും നോക്കുന്നവർക്ക് അത് ഒരു തത്തമ്മ.
അവൾക്ക് അത് അവളുടെ ജീവന്റെ ജീവനായിരുന്നു, അമ്മക്കിളിയും മകളും പോലെയായിരുന്നു അവർ തമ്മിലുള്ള സ്നേഹം. ദൂരെ യാത്രകളിൽ പോലും തത്തയെയും കൂടെ കൂട്ടിയാണ് ഞങ്ങൾ പോവാറുണ്ടായിരുന്നത്.

പത്ത് പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് കമുങ്ങിൻ തൊപ്പിൽ നിന്നും എനിക്കൊരു കുഞ്ഞു തത്തയെ കിട്ടി. തത്തയെയും കൊണ്ട് എത്രയും വേഗം വീട്ടിലേക്ക് ചെന്നെത്തണം എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ ഞാൻ നേരെ വീട്ടിലേക്ക് വെച്ച് പിടിച്ചു. പാലും പഴവും നൽകി ഉമ്മയും അനിയത്തിയും കൂടി പൊന്നു പോലെ നോക്കി വളർത്തി. പതുക്കെ തൂവലുകൾ മുളച്ചു വളർന്നു ചിറകുകളിൽ വലിയ തൂവലുകൾ മുളച്ചു അങ്ങനെ പതുക്കെ പറക്കാൻ തുടങ്ങി. ദിവസവും അനിയത്തി പാട്ട് പാടി കേൾപ്പിക്കുന്നത് കൊണ്ട് പെട്ടെന്ന് സംസാരിക്കാന്‍ തുടങ്ങി
ചിറക് മുളച്ച് പറക്കാനായെന്ന് സ്വയം തോന്നിയത് മുതല്‍ പലതവണ പാറി പോയിട്ടുണ്ട്. പറക്കാനവസരം കിട്ടിയ ഒര് ചാന്‍സും ഒഴിവായില്ല. ആ പറക്കല്‍ എവിടെ വരെ എത്തുമൊ അവിടെ ഇരിക്കും. പാറിപ്പോകേണ്ട താമസം കാക്കയും മറ്റും അവളുടെ പിന്നാലെ കൂടും.
ആദ്യമൊക്കെ  ചെറിയ വല്ല മരത്തിലോ വാഴയിലയിലോ പോയിരിക്കും.
പേര് വിളിയൊക്കെ നേരത്തെ നടത്തി ചക്കര എന്നാണ് പേര്.
തത്തക്ക് കൂടുതല്‍ ഇഷ്ടം എന്റെ അനിയത്തിയോടും ഉപ്പയോടുമായിരുന്നു.
ഞാനൊക്കെ വീട്ടില്‍നിന്ന് രാവിലെ പോയാല്‍ പിന്നെ രാത്രിയിലാണ് വരിക . എപ്പൊഴും കൂട്ടിനുണ്ടാവുക അനിയത്തിയായിരുന്നു.
ഇടക്കിടക്ക്  പറന്ന് പോകാനുള്ള കാരണം വേറൊന്നുമല്ല രാവിലെ പോകുമ്പോള്‍ എന്റെ വക തത്തക്ക് ഒരുമ്മ കൊടുക്കും രാത്രിയിലും പറ്റിയാല്‍ കൊടുക്കും. അങ്ങനെ വീട്ടില്‍ ആകെ അഞ്ച് ആളുടെയും സ്നേഹ ചുബനങ്ങള്‍. അതും തത്തയെ കയ്യിലെടുത്തിട്ടാണ് കൊടുക്കുക.
രണ്ട് കൂടുണ്ടായിരുന്നു ഒരെണ്ണം വീടിന് പുറത്തും ഒരെണ്ണം ‍അകത്തും.
ദിവസവും രാത്രിയായാൽ അകത്തുള്ള കൂട്ടിലേക്ക് മാറ്റും. രാവിലെ പുറത്തേക്കും മാററും.
രാത്രി ആയാല്‍ വീടിനകത്ത് കൂട്തുറന്ന് അവളെ പറന്നു നടക്കാൻ വിടും. കൂട് തുറന്നാൽ നേരെ പോവുക അനിയത്തിയുടെ അരികിലേക്കാണ് പിന്നെ ഞങ്ങളുടെ പ്ലേറ്റില്‍ വന്ന് ചോറൊക്കെ ഒറ്റക്ക് തിന്നും. ഇറച്ചിയും മീനും തുടങ്ങി ഞങ്ങള്‍ തിന്നുന്നതെന്തും കഴിക്കാന്‍ തുടങ്ങി.
തത്തയെ വരുന്നവരെല്ലാരും ചക്കരേന്ന് വിളിച്ചത് കൊണ്ട് ആരെകണ്ടാലും തിരിച്ച് ചക്കരേന്ന് വിളിക്കും.
ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ....  എന്ന പാട്ട് അനിയത്തി പാടി പഠിപ്പിച്ചത് കൊണ്ട് തത്തുമ്മ രണ്ട് വരിയോളം സുന്ദരമായി പാടാനും പടിച്ചു. ഒരു
പെരുന്നാളിന് ഞങ്ങൾ എല്ലാവരും വയനാടില്‍ പോയപ്പോള്‍ അവളെ തനിച്ചാക്കി പോകാൻ മടിയായത് കൊണ്ട് തത്തമ്മയെയും കൊണ്ടാണ് പോയത്. നിങ്ങള്‍ കരുതും വട്ടാണെന്ന് . വട്ടായിട്ടല്ല അത്രക്ക്  ഇഷ്ടമായിരുന്നു. 
ഒരിക്കല്‍ പാറിപ്പോയിട്ട് കാണാതായി, അന്ന് ഞാൻ കണ്ണൂരില്‍ പഠിക്കുന്ന സമയം. പതിവ് പോലെ രാവിലെ ക്ലാസിന് പോയതായിരുന്നു കണ്ണൂര്‍ എത്തിയതും മൊബൈലിലേക്ക് വിളി വന്നു. അനിയത്തിയുടെ കയ്യില്‍ നിന്ന് തത്ത പാറി പോയെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഫോണ്‍ കട്ടാക്കി.
ഞാന്‍ കണ്ണൂരില്‍ നിന്ന് വീടെത്തുന്നത് വരെ തത്തയെ കണ്ട സ്ഥലത്ത്നിന്ന് മാറാതെ  ഉമ്മയും അനിയത്തിയും അയല്‍ പക്കക്കാരും എല്ലാം ഉണ്ട്. അന്ന് വൈകുന്നേരം ഞാൻ ഒര് വിധത്തില്‍ മരത്തില്‍ കയറി പിടിച്ചു, അന്ന്  വീട്ടില്‍ ഉച്ചക്ക് ചോറ്പോലും വെച്ചില്ല.  
ഇത് പല തവണ സംഭവിച്ചിട്ടുണ്ട്,  ഒരിക്കല്‍  പോയിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് വന്നത്. രണ്ട് ദിവസം ഞങ്ങൾ ഉറങ്ങാതെ ഉറങ്ങി.  പലപ്പോഴും എന്റെ ക്ലാസ് കട്ടാകേണ്ട അവസ്ഥ വന്നിട്ടുണ്ട്.
സംസാരിക്കാനും പാട്ട് പാടാനും നന്നായിപഠിച്ചു. രാവിലെ ഞങ്ങള്‍ എഴുന്നേറ്റില്ലേല്‍ ഉമ്മ തത്തയെയും കയ്യിലെടുത്ത് വന്നിട്ട് കാതിനോട് ചേര്‍ത്ത് വെക്കും. അപ്പോൾ അവൾ ഒരു കടി വെച്ച് തരും പിന്നെ എപ്പൊ എഴുന്നേറ്റെന്ന്  ചോദിക്കണ്ടാലോ.
ഒരിക്കല്‍ മണത്തണ സ്കൂളില്‍ അനിയത്തി പഠിക്കുന്ന സമയം സ്കൂളിലൊര് എക്സിബിഷന്‍ നടന്നപ്പോൾ എല്ലാവരും എന്തെങ്കിലും കൊണ്ട് ചെല്ലാൻ പറഞ്ഞപ്പോൾ എന്റെ അനിയത്തി കൊണ്ടുപോയത് തത്തമ്മയെയാണ്.
ഞങ്ങളുടെ വീട്ടിലൊരംഗത്തിനെ പോലെയല്ല ഒരംഗം തന്നെ ആയിമാറി.
അനിയത്തി സ്കുള്‍ വിട്ട് വരുന്നത് കണ്ടാല്‍ തത്തമ്മ പിന്നെ കൂട്ടില്‍ കിടന്ന് ഡാന്‍സും പാട്ടും തുടങ്ങും. ഏറ്റവും ഇഷ്ടം അവളോടായിരുന്നു. രാത്രി ആയാല്‍ വീടിനുള്ളില്‍ വാതിലടച്ച്  തുറന്ന് വിടും ഞങ്ങളുടെ അടുത്തേക്ക് വരില്ല പക്ഷെ അനിയത്തിയുടെ തോളിലും ചൂരിദാറിലുമായി ഇരിക്കും. അനിയത്തി ഒരകത്ത് നിന്നും മറ്റൊരകത്തെക്ക് പോകുമ്പോൾ അവളുടെ പിന്നാലെ നടന്ന് ചെല്ലും.
തത്തക്ക് അനിയത്തിയോട് സ്നേഹം കൂടാൻ ഒരു കാരണം വേറെയുണ്ട് അനിയത്തി ടി ടി സിക്ക് പഠിക്കുമ്പോൾ അവർക്ക് യൂണിഫോം
സാരിയായിരുന്നു അതും ഇളം പച്ച സാരി. തത്തമ്മയുടെ തൂവലും പച്ച അവളുടെ യൂണിഫോമും പച്ചയായപ്പോൾ അനിയത്തിയെ തത്തമ്മ അവളുടെ ബെസ്റ്റ് ഫ്രെണ്ടാക്കി.
തത്തയും അനിയത്തിയും കൂടി ഇരിക്കുമ്പോൾ ആ പരിസരത്ത് ചെല്ലാൻ പാടില്ല അവിടേക്ക് ചെന്നാൽ ഞങ്ങളെ പാറി വന്ന് ഓടിക്കും. തത്ത തന്റെ മക്കളെ നോക്കുന്നത് പോലെയായിരുന്നു അനിയത്തിയെ നോക്കുന്നത്. കിടക്കുന്നതും അവളുടെ റൂമില്‍ തന്നെ വീട്ടിനുള്ളിലെ ഏതകത്തും ചെല്ലാനും നല്ല പരിചയമായി.
ഒരിക്കല്‍ എന്റെ കയ്യില്‍നിന്ന് പോയിട്ട് തെങ്ങിന്റെ മുകളില്‍ പോയിരുന്നു. അനിയത്തി സ്കൂള്‍ കഴിഞ്ഞ് വരുന്നത് കണ്ടതും പാറിവന്ന് അവളുടെ തലയിലിരുന്നു. അന്ന് ഞാന്‍ ചിന്തിച്ചു.
ഒരു മനുഷ്യനുള്ളതിനെക്കാള്‍ നൂറിരട്ടി സ്നേഹം ഈ തത്തക്ക് അതും ഒര് മനുഷ്യനോട്. ഞങ്ങളോട് തത്ത കൂട്ട് കൂടിയില്ലെങ്കിലും അവർ തമ്മിലുള്ള ആ സ്നേഹം കാണുമ്പോൾ സത്യം പറഞ്ഞാൽ പറയാൻ വാക്കുകളുണ്ടായിരുന്നില്ല.
സ്നേഹിക്കാന്‍ മാത്രം അറിയുന്ന തത്ത  പലപ്പോഴും ഞാന്‍ ചിന്തിചിട്ടുണ്ട്  എന്തേ ഈ തത്ത ഇവളോട് മാത്രം ഇത്രയധികം സ്നേഹം കാണിക്കുന്നു എന്ന്.
അവളെ ആരെങ്കിലും വെറുതെയൊന്ന്  ഉപദ്രവിക്കുന്നത് കണ്ടാല്‍ കൂട്ടിലിരുന്ന്  നിലവിളിക്കും.
വീട്ടിലെ ഓരോ വ്യക്തികളോടും എങ്ങനെ പെരുമാറണമെന്ന്  കൃത്യമായി അറിയാം. എന്നെയും അനിയനെയും ഇടക്ക് കൊത്തി നോവിക്കും . ഉപ്പ വീട്ടിലെ കാര്യമായിട്ട്  ഒരാളാണെന്നും അറിയാം. രാത്രി വരുമ്പോള്‍  പലഹാരങ്ങളുമായി വരുന്നത് കൊണ്ടും വീട്ടിലെ മീശയുള്ള ഏക വ്യക്തി ആയതുകൊണ്ടും ഉപ്പാനെ ബഹുമാനമാണ്.
രാത്രിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ തത്തയെ അകത്ത് തുറന്ന്  വിടും
ആകെ ഉള്ളൊര് പ്രശ്നം ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങളുടെ പ്ലേറ്റിൽ നിന്നും മീൻ പൊരിച്ചതും കറി കഷ്ണങ്ങളും എടുത്ത് കൊണ്ടുപോയി അനിയത്തിക്ക് കൊണ്ടുപോയി കൊടുക്കും.
നെല്‍കതിര്‍ കിട്ടിയാല്‍ പിന്നെ വേറൊന്നും വേണ്ട. അവളെക്കാൾ വലിയ പേരക്കയൊക്കെ ഒറ്റയിരിപ്പിന് മുറിച്ചിട്ട്  തീർക്കും.
കുറച്ച് വെള്ളം വെച്ച് കൊടുത്താല്‍  കുളിയൊക്കെ സ്വയം നടത്തും കുളി കഴിഞ്ഞാൽ പിന്നെ നല്ലൊരു ഉറക്കം.
എട്ട് വര്‍ഷത്തോളം ഞങ്ങളുടെ കൂടെ ജീവിച്ചു.
ഒരു ദിവസം രാവിലെ അനിയത്തി തത്തയെ പുറത്തുള്ള കൂട്ടിലേക്ക് മാറ്റവെ കയ്യില്‍ നിന്നും പറന്ന് പോയി. ഒര്പാട് അന്വേഷിച്ചു കണ്ടില്ല. വൈകുന്നേരം ഒരു കരച്ചില്‍ കേട്ടപോള്‍ ഉമ്മയും അനിയത്തിയും അവിടേക്കോടി. വലിയൊര്  മരത്തിന്റെ മുകളില്‍ ഇരിപ്പാണ്. ഞാനും ഓടിയെത്തി  പക്ഷെ എനിക്ക് കയറാനാവാത്ത ഉയരം.
പിടിക്കാനൊരുപാട് ശ്രമം നടത്തി നടന്നില്ല. അവിടെനിന്ന് വീണ്ടും എങ്ങോട്ടോ പാറി പോയി. രാത്രി ഉറക്കമില്ലാതെ സകലയിടവും തിരഞ്ഞു കിട്ടിയില്ല. ആര്‍ക്കും ഭക്ഷണം പോലും വേണ്ട .
തത്ത പട്ടിണിയായിരിക്കുമെന്ന് പറഞ്ഞ് അനിയത്തി കരച്ചില്‍ തുടങ്ങി. അന്ന് എങ്ങനെയൊക്കെയോ നേരം വെളുപിച്ചു. പിറ്റേന്ന്  നേരം വെളുത്തതും അനിയത്തി ഒാടി തിരച്ചിലാണ്. എല്ലാവരും ചേര്‍ന്ന്  തിരഞ്ഞു .
ഇടക്കിടെ അങ്ങനെ പോകാറുണ്ടെങ്കിലും തിരിച്ച് വരാറുണ്ട്.
വരുമെന്ന് കരുതിയിരികുമ്പോള്‍ അയൽ വീട്ടിലെ ഒരാൾ വന്ന് പറയുന്നത്  അവിടെ ഓട്ടോറിക്ഷയിടിച്ച്  ഒര് പക്ഷി കിടപുണ്ടെന്ന്. കേട്ടതും പെങ്ങള്‍ കരച്ചില്‍ തുടങ്ങി.ഞാന്‍ അത് വേറെന്തെങ്കിലും ആവണേ എന്ന്  പ്രാര്‍ത്ഥിച്ച് ചെന്നപ്പോള്‍ ഹൃദയം പൊട്ടുന്ന കാഴ്ചയായിരുന്നു.
വണ്ടി തട്ടി ജീവനില്ലാതെ കിടപ്പാണ് എന്റെ കയ്യില്‍ വാരിയെടുത്ത് വീട്ടിലേക്കോടിയതും പിന്നീടൊന്നും  പറയാന്‍ എനിക്ക്  കഴിഞ്ഞില്ല. പാവം ഉമ്മയും അനിയത്തിയും. കരച്ചിലായിരുന്നില്ല പിന്നെ അവിടെ. എന്റെ കയ്യില്‍ നിന്നും തട്ടി പറിച്ച്  നെഞ്ചോട് ചേര്‍ത്ത് നിലവിളി ആയിരുന്നു. ടൗണിൽ പോയ ഉപ്പയും തിരിച്ച് വന്നു. ഒരു മരണ വീട്ടിലെ അവസ്ഥ.
തൊട്ടടുത്ത വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട് ആരെല്ലാമോ വന്നു. തത്തയെ അടുത്ത വീട്ടിലെ ചേച്ചി പിടിച്ച് വാങ്ങാന്‍ ശ്രമിച്ചിട്ടും കൊടുതില്ല.  അവസാനം വാഴയിലയില്‍ പൊതിഞ്ഞ്  മുറ്റത്ത് ചെറിയൊര് കുഴിയുണ്ടാക്കി നിറകണ്ണുകളുമായി ഞങ്ങളതിനെ മറവ് ചെയ്തു.  ഇഷ്ട്ടിക കൊണ്ട് ചതുരത്തിൽ കെട്ടിയുണ്ടാക്കി അനിയത്തി അതിന് മുകളിലൊരു റോസചെടിയും നട്ടു. ഇടയ്ക്കിടെ അനിയത്തി അതിന്റെ ചിവട്ടിൽ ചെന്നിരിക്കും. അതിന് ശേഷം അഞ്ചാറ് മാസക്കാലം അനിയത്തിയെ ചിരിച്ച മുഖത്തോടെ കണ്ടില്ല. അവളുടെ കൈകളില്‍ നിന്നും പോയതാണ് എന്നും പറഞ്ഞ്  കുറേ ദിവസം കരഞ്ഞ് നടന്നു.
ആരെങ്കിലും ആ റോസാ ചെടിയിൽനിന്നൊര് പൂ പറിക്കുന്നത് ഇന്നും അനിയത്തിക്ക് ഇഷ്ടമല്ല. ഒര് സ്മാരകം കണക്കെ ഇന്നും വീട്ടുമുറ്റത്ത്  നില്‍പുണ്ട്.

09 May, 2016

കാത്തിരുന്നൊരു പൂക്കാലം ...

പൂക്കൾ കൃഷിചെയ്യുന്ന കർഷകരുടെ വിയർപ്പിന്റെ നിറവും മണവുമാണ് ഓണക്കാലത്ത് പൂക്കളായി എല്ലാ വർഷവും നമ്മുടെ മുറ്റത്തെത്തുന്നത്. പച്ചകറികൾക്കും അരിക്കും എന്തിന് ഏറെ പറയണം കേരളക്കാർക്ക് ഓണം ആഘോഷിക്കാൻ പോലും
പൂക്കൾ തേടി നമ്മൾ കേരളക്കാർ അയൽ സംസ്ഥാനമായ കർണാടകയിലേക്ക് പോവുകയാണ്. സത്യത്തിൽ നമ്മളെ കൃഷി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ച് മടിയന്മാരാകിയതിൽ വലിയൊരു പങ്കും അയൽ സംസ്ഥാനങ്ങൾക്കാണ്. അല്ലാതെ നമ്മൾ മണ്ണിൽ പണിയെടുക്കാൻ മടിയന്മാരോ മടിച്ചികളോ ആയത് കൊണ്ടല്ല.പൂക്കളുടെ നാട്ടിലേക്ക് ഒരു യാത്ര പോവണമെന്ന് പലപ്പോഴും ആഗ്രഹിച്ചതാണ്‌ സാധാരണ ആഗ്രഹിക്കൽ മാത്രമേ നടക്കാറുള്ളൂ, ഇത്തവണ പക്ഷെ പോകാൻ തന്നെ തീരുമാനിച്ചു. 
വയനാടിന്റെ പ്രകൃതിഭംഗി കണ്ടുകൊണ്ട്‌ മുത്തങ്ങ കാടുകൾക്ക്‌ നടുവിലൂടെ കർണാടക സംസ്ഥാനത്തെ ഗുണ്ടൽ പേട്ടയിലേക്ക് ചെന്നെത്തണം. വസന്തം തേടി ദൂരെനിന്നും പക്ഷികളും പൂമ്പാറ്റകളും എത്താറുള്ളത് പോലെ വസന്തങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര.
രണ്ട് വർഷം മുമ്പ് ഒരു നോമ്പ് കാലം, രാവിലെ വീട്ടിൽ നിന്നും ബൈക്കുമായി പേരിയയിലേക്ക്. ശനിയാഴ്ച്ചയായിരുന്നതിനാൽ പ്രത്യേകിച്ച് പണിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. പേരിയയിൽ നിന്നും സുഹൃത്തിനെയും കൂട്ടി മാനന്തവാടി ടൗൺ എത്തി. യാത്രക്ക് എല്ലാ വിധ അനുഗ്രഹും ചൊരിഞ്ഞു കൊണ്ട് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു എങ്കിലും കോട്ടില്ലാത്തതിന്റെ പേരിൽ യാത്ര മാറ്റിവെക്കാൻ മനസ്സ് അനുവദിച്ചില്ല. കടയിൽ കയറി രണ്ട് പേർക്കും ഒരോ മഴക്കോട്ടും വാങ്ങി നേരെ വിട്ടു.


ചാറ്റൽ മഴ കാരണം ബൈക്ക് യാത്ര അൽപ്പം വിഷമിച്ചു. ഞങ്ങളുടെ ലക്ഷ്യം മുത്തങ്ങ വൈൽഡ് ലൈഫ് കേന്ദ്രവും പിന്നെ കർണാടകയിലെ പൂപ്പാടവുമായിരുന്നു. നാല് മണിയോടെ മുത്തങ്ങയിൽ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കാടിനകത്തേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഒരു ദിവസം നിശ്ചിത ട്രിപ്പ് മാത്രമേ സധ്യമാവുകയുള്ളൂ എന്നും പറഞ്ഞ് ഞങ്ങളെ മടക്കി. ഞങ്ങളെ പോലെ നൂറ് കണക്കിന് ആളുകൾ പലരും നിരാശയോടെ മടങ്ങി.അരമണിക്കൂറോളം അവിടെ ചിലവഴിച്ചു. 
പിന്നൊന്നും നോക്കിയില്ല വിട്ടു ബൈക്ക് നേരെ ഗുണ്ടൽ പേട്ടയിലേക്ക്. മഴ ഇടക്കിടെ ചാറുന്നുണ്ടായിരുന്നു, എങ്കിലും മുന്നോട്ട് തന്നെ പോകാൻ തീരുമാനിച്ചു. വഴിയിൽ നിറയെ മാൻ കൂട്ടങ്ങൾ തലങ്ങും വിലങ്ങും ഓടി നടക്കുന്നു. മനസ്സിലെ ലക്ഷ്യം പൂന്തോട്ടമായിരുന്നു അങ്ങനെ ഗുണ്ടൽ പേട്ടയിൽ എത്തിയപ്പോഴേക്കും സമയം 5.30 ആയിരിക്കുന്നു. പോകുന്ന വഴി ഏതോ കടയിൽ കയറി ഒരു പേക്ക് കാരക്ക വാങ്ങി സൂക്ഷിച്ചു അങ്ങനെ നോമ്പിന്റെ കാര്യം തീരുമാനമാക്കി
മുത്തങ്ങ കാടുകൾ പിന്നിട്ട് ഞങ്ങളുടെ യാത്ര പൂന്തോട്ടങ്ങളുടെ ചാരത്ത് എത്തിയിരിക്കുന്നു. മല്ലിക പൂപ്പാടം നിരന്നങ്ങനെ നിൽക്കുകയാണ് ബൈക്ക് എവിടെ കൊണ്ടുപോയി നിർത്തണം എവിടെ തുടങ്ങണമെന്നറിയാതെ പകച്ച് നിന്നു. കണ്ണെത്താ ദൂരം മല്ലിക പൂക്കൾ വിളവെടുക്കാനായി തയ്യാർ ചെയ്തിരിക്കുന്നു.  പൂക്കൾക്കിടയിലൂടെ നടന്നു ചെന്ന് ശരിക്ക് ഒന്ന് കാണുവാൻ പോലും സമയം ലഭിച്ചില്ല. വൈകും തോറും തിരിച്ച് പോക്ക് വഴിമുട്ടും. കണ്ടു തീർക്കാൻ കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പൂന്തോട്ടം. ഇടക്കിടെ കരിമ്പിൻ കൃഷി. കണ്ട് കൊതി തീർന്നില്ലെങ്കിലും സമയം വല്ലാതെ വൈകി പോയിരിക്കുന്നു.
എത്രയും വേഗം തിരിച്ച് മുത്തങ്ങ ഫോറസ്റ്റ് കടക്കണം ഇല്ലെങ്കിൽ ആനയും കടുവയും ഇറങ്ങും ഞങ്ങളാണെങ്കിൽ ബൈക്കിലും മാത്രമല്ല രാത്രിയായാൽ അതു വഴി വാഹനങ്ങളും കടത്തിവിടില്ല. ഓടിനടന്ന് എന്തൊക്കെയോ ചിത്രങ്ങൾ എടുത്തു. കണ്ട് കൊതി തീർന്നില്ല അതിന് മുമ്പ് മനസ്സില്ലാ മനസോടെ തിരിച്ചുപോരാൻ ബൈക്കിൽ കയറി. കാട്ടിലൂടെ തിരിച്ചു പോരുകയാണ് വഴിയിൽ നിന്നും നോമ്പും തുറന്നു. യാത്ര കിലോമീറ്ററുകളോളം പിന്നിട്ടു. വഴിയരിക്കെ കാട്ടുപോത്തിന്റെ വലിയൊരു കൂട്ടം തന്നെയായിരുന്നു. പോരുമ്പോൾ പുള്ളിമാനുകളും കാട്ടാനകളും എല്ലാം കണ്ട് കൊണ്ട് രാത്രിയോടെ വീണ്ടും തിരിച്ച് മാനന്തവാടി ടൗണിൽ പ്രവേശിച്ചു.

ആത്മാക്കളെ വിൽക്കുന്ന കേരളം...

പിച്ചി ചീന്തപെട്ട ആത്മാക്കൾ കേരളത്തിലാകെ അലഞ്ഞു നടക്കുന്നു, അവരിൽ ഒരു വയസ്സുള്ള പെൺ കുട്ടികൾ തൊട്ട് 90 വയസ്സുള്ള മുത്തശ്ശിമാർ വരെയുണ്ട്. അവരൊന്നും ആയുസെത്തി മരിച്ചതല്ല അവരെയെല്ലാം ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരാണ്. ഇനിയും ഒരു പാട് ആത്മാക്കളെ സൃഷ്ടിക്കാൻ തക്കതായ അന്തരീക്ഷമാണ് ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനുള്ളത്.
എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നും കേൾക്കാത്ത മരപ്പാവകളെ പോലെ
നോക്കിനിൽക്കുന്ന നമ്മുടെ നിയമങ്ങളും നിയമ പാലകരും അടുത്ത വാർത്തക്കായി കാതോർക്കുകയാണ്. ഇപ്പോൾ കഴിഞ്ഞ ജിഷയുടെ കൊലപാതകത്തിന്റെയും അതിന് മുമ്പ് നടന്ന സൗമ്യയുടെ കൊലപാതകത്തിന്റെയും മരണത്തിന്റെയും ഇടയിൽ അതിനെതിരെ എന്ത് നിലപാടാണ് നമ്മുടെ നിയമ പാലകരും ജന പ്രതിനിതികളും കൈകൊണ്ടത് എന്ന് നോക്കിയാൽ മനസ്സിലാവും.
കുറച്ച് കാലമായി കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻടുള്ളത് മരണ വീടുകൾക്കും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കുമാണ്. പിന്നെ എല്ലാം നഷ്ടപ്പെട്ട്‌ ഹൃദയം പൊട്ടിക്കരയുന്ന അമ്മമാർക്കും.  മരിക്കുന്നതിനു തൊട്ട് മുമ്പ് വരെ അവരെ പറ്റി ഒരാളും കേട്ടിട്ടുണ്ടാവില്ല അവിടേക്ക് ആരും തിരിഞ്ഞു നോക്കില്ല എന്നാൽ മരിച്ചെന്നറിഞ്ഞാൽ അവിടേക്ക് ഓടിയെത്താത്ത മന്ത്രിമാരില്ല നേതാക്കളില്ല ചാനലുകാരില്ല അവർക്കുള്ള അത്ര ആവശ്യക്കാരും സഹായികളും ഈ ലോകത്ത് മറ്റൊരാൾക്കും കിട്ടാറില്ല. മാന്നാർ മത്തായിയുടെ നാടകത്തെ പോലും കടത്തിവെട്ടുന്ന പ്രകടനങ്ങൾ , അക്കൂട്ടത്തിൽ മരണ വാർത്ത കേട്ടറിഞ്ഞ് ഒരു മണിക്കൂർ മുമ്പേ തെളിവെടുപ്പിനായി പുറപ്പെട്ട പോലീസുകാരും.
കേരളത്തിൽ ഇതല്ല ഇതിനേക്കാൾ വലിയത് സംഭവിച്ചാലും കണ്ണ് തുറക്കാത്ത വരാണ് നമ്മുടെ നേതാക്കളും മന്ത്രിമാരും നിയമ പാലകരും എന്നത് അവർ വീണ്ടും തെളിയിക്കുകയാണ്. ചില ചാനലുകാർക്ക് പീഡനം എന്ന് കേട്ടാൽ ബിരിയാണി കിട്ടിയതിനേക്കാൾ സന്തോഷമാണ്.
പിന്നെ നിയമങ്ങളും നിയമ പാലകരും... 
കോപ്പിലെ നിയമപാലകരിൽ നിയമങ്ങളിൽ ജനങ്ങൾക്ക് നീതി ലഭിക്കുമെന്ന വിശ്വാസം എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ കേരളത്തിൽ സ്ത്രീ പീഡനങ്ങളും അക്രമങ്ങളും ഇത്രയധികം വർദ്ധിക്കില്ലായിരുന്നു. കേരളത്തിലെ ജയിലുകളിൽ ഗോവിന്ദച്ചാമിമാരെ സംരക്ഷിക്കാൻ നിയമങ്ങളുള്ള കാലത്തോളം നമ്മുടെ നിയമപാലകരെയോർത്ത് നമുക്ക് ലജ്ജിച്ച് തലതാഴ്ത്താം.
സംസ്കാര സമ്പന്നൻ മാരുടെ കേരളത്തിൽ ഒരു വയസ്സുള്ള കുട്ടികൾക്ക് മുതൽ മുതുമുത്തശ്ശിമാർക്ക് വരെ രക്ഷയില്ലാതായിരിക്കുന്നു.
പീഡനം പീഡനം പീഡനം വീട്ടിലും നാട്ടിലും പള്ളികളിലും സ്വാമിമാരുടെ അടുക്കലും സ്കൂളിലും വരെ പീഡനം. 
ഇന്നലെ സൗമ്യയെപ്പോലെ ധാരാളം സഹോദാരിമാർ ഇന്ന് ജിഷ നാളെയും നമ്മുടെ കേരളത്തിൽ ഇതെല്ലാം തന്നെ സംഭവിക്കും പ്രതിഷേധങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളുമുണ്ടാകും ചാനലുകാർ ആഷോഷിക്കും പൊട്ടിക്കരയുന്ന അമ്മമാരെ അവർ ക്ലോസപ്പിൽ കാണിക്കും, രാഷ്ട്രീയ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തി പലരും സ്വന്തം കാര്യം സുരക്ഷിതമാക്കും. സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കും ജീഷയുടെ വീട്ടിൽ മന്ത്രിമാരും സിനിമാ നടന്മാരും സന്ദർശിക്കും. കുറ്റവാളികളെ പിടികൂടുമെന്ന വഗ്ധാനങ്ങൾ കൊടുക്കുകയും അവരെ പിടികൂടുകയും ചെയ്യും കോടതി ആ കുറ്റവാളികളെ  ജയിലിൽ സുഗവാസത്തിനായി അയക്കും അങ്ങനെ ജിഷയുടെ അമ്മക്ക് നീതി ലഭിച്ചു എന്ന് കോടതി പറയുമ്പോൾ സത്യത്തിൽ അതിന് നീതിയെന്ന് പറയാൻ കഴിയുമോ...?
കഷ്ടം
ഇതൊക്കെ തന്നെ അല്ലെങ്കിൽ ഇത് മാത്രമേ സംഭവിക്കുകയുള്ളൂ.
ഇനിയൊരാൾ വീണ്ടും ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറയാനും അവളെ പിച്ചിചീന്താനും മുതിരുമ്പോൾ അവർക്ക് ആരെയും ഭയപ്പെടേണ്ടതില്ല
കാരണം എത്ര വലിയ കുറ്റം ചെയ്താലും ജനങ്ങളുടെ കൈകളിൽ അകപ്പെടാതെ അവരെ രക്ഷപ്പെടുത്താൻ പോലീസും സംഭവങ്ങളുടെ ചൂടാറുന്നത് വരെ സംരക്ഷിക്കാൻ ജയിലും അവർക്ക് എന്നും കൂട്ടിനുണ്ട്.

സൗമ്യയുടെ അമ്മയുടെ ജിഷയുടെ അമ്മയുടെ അതിന് മുമ്പ് ഒരുപാട് അമ്മമാരുടെ അലമുറയിട്ടുള്ള കരച്ചിൽ കേട്ടിട്ടും നിയമങ്ങൾ കണ്ണും കെട്ടി നോക്കി നിൽക്കുന്നു. കുറ്റം ചെയ്തവരെ ജയിലിൽ സുഗവാസത്തിന് കൊണ്ടുപോയി ഞനങ്ങളുടെ കയ്യിൽ നിന്നും ഊറ്റിയെടുക്കുന്ന നികുതിപ്പണം കൊണ്ട് അവരെ വീണ്ടും പൂർണ്ണ ആരോഗ്യവാനാക്കി സംരക്ഷിക്കുന്ന കാട്ടാളനിയമങ്ങളും വ്യവസ്ഥകളും മാറാത്ത കാലത്തോളം നമ്മുടെ സഹോദരികൾക്ക് അമ്മമാർക്ക് ഇതൊക്കെ അനുഭവിച്ച് മുന്നോട്ട് പോകേണ്ടി വരും.
നോക്കുകുത്തിയുടെ പ്രയോജനം പോലുമില്ലാത്ത നിയമങ്ങൾ ആർക്ക് വേണ്ടിയാണ്.??
തോക്കുമേന്തി നിൽക്കുന്ന പട്ടാളക്കാതെ വിന്യസിക്കേണ്ടത് രാജ്യാതിർത്തിയിലല്ല പകരം നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ്.
നിയമങ്ങൾ മാറ്റി എഴുതേണ്ടത് ഗോമാതാവിന് വേണ്ടിയല്ല നമ്മുടെ അമ്മ പെങ്ങമ്മാർക്ക് വേണ്ടിയാണ്.
രഞ്ജിനി ഹരിദാസന്മാർ റോഡിലെ തെരുവ് പട്ടികൾക്ക് വേണ്ടിയല്ല അലമുറയിടേണ്ടിയിരുന്നത് പിച്ചി ചീന്തപെട്ട മനുഷ്യജീവന് വേണ്ടിയായിരുന്നു.
തെരുവ് പട്ടികളെയും കാമവെറി പൂണ്ട മനുഷ്യരെയും തല്ലി കൊന്നാൽ അവർക്ക് വേണ്ടി വാതിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ടാവും അത് നമ്മുടെ നാടിന്റെ തലവിധി.
ദളിതരായ ജീവിക്കാൻ വകയില്ലാത്തവരും ചോർന്നൊലിക്കുന്ന കൂരയിൽ കഴിയുന്ന പെൺ മക്കളെ സുരക്ഷിതമായി പോറ്റി വളർത്താൻ വീടുകൾക്ക് അടച്ചുറപ്പുള്ള വാതിലുകളില്ലാത്ത ശത്രുക്കളെ പേടിച്ച് തലയിണക്കടിയിൽ വാക്കത്തി വെച്ച് കിടന്നുറങ്ങുന്ന അങ്ങനെ ഇനിയും ഒരുപാട് കുടുംബങ്ങൾ നമുക്കിടയിലുണ്ട്.  അവരുടെ വീടുകളുടെ അവസ്ഥകൾ അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ആരെങ്കിലും അറിയണമെങ്കിൽ ഇതുപോലെ ആരെങ്കിലും കൊല്ലപ്പെടണം. മരിക്കുന്നത് വരെ ഒരു പട്ടികളും തിരിഞ്ഞ് നോക്കില്ലാത്ത അവരുടെ ഇടയിലേക്ക് മരണ ശേഷം അവരെ തേടിയെത്തുന്ന കപട സ്നേഹക്കാരെയും മുഖം മൂടിക്കാരെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേയും ചാനലുകാരുടെയും നിലക്കാത്ത പ്രവാഹങ്ങളാണ്. ആരുടെയൊക്കെയോ ചോദ്യങ്ങളെ പേടിച്ച് ചിലർ കാട്ടികൂട്ടുന്ന നാടകം എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കാൻ കഴിയുക.     
നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സുരക്ഷിതത്വം ലഭിക്കാൻ വേണ്ടി ഇനിയും ഇതുപോലുള്ള നരഹത്യകൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ പൊരുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിയമങ്ങൾ ശക്തമാക്കണം അതിന് വേണ്ടി അടുത്ത മരണ വാർത്ത കാതോർത്തിരിക്കുകയല്ല ഇനിയും ഇങ്ങനെയുള്ള നരഹത്യകൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും...
നമ്മുടെ നിയമങ്ങൾക്ക് കുറ്റവാളികളെ രക്ഷിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, കറുത്ത ഗൗണിട്ടവർ സൗമ്യക്ക് വേണ്ടി കോടതിയിൽ വാതിച്ചതിനെക്കാൾ കൂടുതൽ വാതിച്ചത് ഗോവിന്ദച്ചാമിമാർക്ക് വേണ്ടിയാണ്.
നീയമങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങി പോകുമ്പോൾ ആർക്കും ആരെയും എത്തും ചെയ്യാമെന്ന അവസ്ഥ ഇനിയും ഇതേപടി തുടരും.
ഇത്തരത്തിലുള്ള നരാതപന്മാരുടെ ശിക്ഷാവിധികൾ കാലതാമസം വരാതെ എത്രയും പെട്ടെന്ന് ജനമധ്യത്തിൽ വെച്ച് നടപ്പിലാക്കുകയാണ് വേണ്ടത്.
നൂറ് കണക്കിന് കോടതികളും ആയിരക്കണക്കിന് നിയമപാലകരും നിയമങ്ങളും ഉണ്ടായിട്ട് പോലും ഗോവിന്ദച്ചാമിമാരെ ഇന്നും ജീവനോടെ ജയിലറകളിൽ തീറ്റി പോറ്റുന്നതിന്റെ യുക്തി എത്ര തന്നെ ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഉത്തർപ്രദേശും ബംഗാളും ഗുജറാത്തും പോലെ നമ്മുടെ കേരളവും മാറി കൊണ്ടിരിക്കുകയാണ്.
രണ്ടു കണ്ണും മൂടിക്കെട്ടിയ നിയമങ്ങൾ ഒരുക്കണ്ണങ്കിലും തുറന്നില്ലെങ്കിൽ ജനങ്ങൾ സ്വയം നിയമങ്ങൾ കയ്യിലെടുക്കും അവിടെ പോലീസിനോ നേതാക്കൾക്കോ സ്ഥാനമുണ്ടാവില്ല.